കൊല്ലം: കാലാവസ്ഥ വ്യതിയാനവും മഴയും കാരണം അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതോടെ ജില്ലയിലും കുതിച്ചുയർന്ന് പച്ചക്കറി വില. പച്ചമുളക്, ഇഞ്ചി, ബീൻസ് തുടങ്ങിയ ഇനങ്ങൾക്ക് കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ വൻ വില വർദ്ധനയാണ് ഉണ്ടായത്.
70-80 രൂപയിലിരുന്ന ബീൻസിന്റെ വില കഴിഞ്ഞ ദിവസങ്ങളിൽ 170 രൂപ വരെയെത്തി. ഇഞ്ചി വില 200 രൂപയിലെത്തി. മുളകിന് കഴിഞ്ഞ ദിവസങ്ങളിൽ 160 മുതൽ 200 രൂപ വരെ വില വർദ്ധിച്ചിരുന്നു. ദൈനംദിന പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത, തക്കാളി, കിഴങ്ങ് എന്നിവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. വില വർദ്ധനവോടെ മിക്ക കടകളിലും നൽകിയിരുന്ന കിറ്റ് പച്ചക്കറി നിറുത്തുകയും കിറ്റിൽ ഉൾപ്പെടുത്തുന്ന പച്ചക്കറികളുടെ അളവ് കുറയ്ക്കുകയും ചെയ്തു. ഇതോടെ കച്ചവടം നഷ്ടത്തിലാണെന്ന് കച്ചവടക്കാർ പറയുന്നു. എത്തക്ക, ചുവന്ന പഴം, ഞാലിപ്പൂവൻ എന്നിവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്.
കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി വരുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും കേരളത്തിലേത് പോലെ തമിഴ്നാട്ടിൽ പെയ്ത വേനൽ മഴയുമാണ് ഇവിടങ്ങളിൽ വ്യാപക കൃഷി നാശത്തിന് ഇടയാക്കിയത്. ഇത് കേരളത്തിലേക്കുള്ള പച്ചക്കറി വരവിനെ ബാധിച്ചു. സ്കൂൾ തുറപ്പ് ചെലവിന്റെ കൂടെ പച്ചക്കറി വിലക്കയറ്റവും സാധാരണക്കാരുടെ ബഡ്ജറ്റിനെ താളം തെറ്റിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
പച്ചക്കറി വില ഇന്നലെ (ഹോൾസെയിൽ), (മൂന്നാഴ്ച മുന്നെ)
മുളക് - 160-200, 40
ഇഞ്ചി- 200, 80-100
ബീൻസ്- 170-180, 70-80
പാവയ്ക്ക- 100-120, 70-80
ബീറ്റ് റൂട്ട് -60-70, 40-50
തക്കാളി- 60, 25
കിഴങ്ങ്- 50, 35
കാരറ്റ് -70-80, 60
കത്രിക്ക - 60, 40
വെള്ളരി - 40-50, 10-15
പടവലം -60, 10-15
കോവയ്ക്ക- 70, 40
ചെറിയഉള്ളി - 60-70, 40-50
ചേന- 70, 20-25
അമര- 70, 25-30
വിലക്കയറ്റം കാരണം കിറ്റ് പച്ചക്കറിയിൽ പലയിനങ്ങളും കുറഞ്ഞു. പച്ചക്കറി ദൗർലഭ്യവും കൃഷിനാശവുമാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം.
എം.ജെ.അൻവർ
ജനറൽ സെക്രട്ടറി,
കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |