കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുദിവസം ശേഷിക്കെ പ്രവചനങ്ങൾക്ക് അതീതമാണ് ജില്ലയുടെ രാഷ്ട്രീയമനസ്. അതുകൊണ്ടുതന്നെ മുന്നണി നേതാക്കളുടെ അഭിപ്രായങ്ങളിലും അവ്യക്തത ബാക്കിയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പൂർണമായും കൈവിട്ടിരുന്നു. എന്നാൽ 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജില്ല വലതുപക്ഷത്തേക്ക് ചാഞ്ഞു. പിന്നാലെ നടന്ന തദ്ദേശ തിരിഞ്ഞെടുപ്പിൽ ഇടതുപക്ഷം തിരിച്ചുവരവ് നടത്തി. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ല ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കാനാവില്ല.
ഇത്തവണ ആര് വീഴും ആര് വാഴുമെന്ന് കണ്ടറിയണം. മൂന്ന് മുന്നണികളും ഇത്തവണ വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ചിലർ അടിയൊഴുക്കിന് ശ്രമിക്കുമ്പോൾ മറ്റ് ചിലർ അടിയൊഴുക്ക് തടയാനാണ് ശ്രമിക്കുന്നത്.
എല്ലാ മണ്ഡലങ്ങളിലും പോരാട്ടം പ്രവചനാതീതം
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത്. ചവറ, പത്തനാപുരം, കുണ്ടറ, ചാത്തന്നൂർ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ജില്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരമാണ് നടക്കുന്നത്.
ചവറയിൽ എൽ.ഡി.എഫ് കഴിഞ്ഞ തവണത്തേത് പോലെ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. എന്നാൽ ചവറ തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് മുന്നേറുകയാണ് യു.ഡി.എഫ്. എൻ.ഡി.എയും മണ്ഡലത്തിൽ വലിയ ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്.
പത്തനാപുരത്ത് കാര്യങ്ങൾ കടുപ്പമാണ്. പ്രചരണത്തിൽ ആദ്യഘട്ടത്തിൽ മുന്നേറിയ യു.ഡി.എഫിന് പിന്നാലെ ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ എൽ.ഡി.എഫുണ്ട്. കൊവിഡ് ബാധിതനായതിനായി ഇവിടുത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ക്വാറന്റൈനിലാണെങ്കിലും പരമാവധി ആളുകളെ ഫോണിൽ ബന്ധപ്പെട്ട് വോട്ട് ചോദിക്കുന്നുണ്ട്.
കുണ്ടറയിൽ ആദ്യഘട്ടത്തിൽ മുന്നേറിയ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കൊപ്പം അവസാനമെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഓടിയെത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ഇരുവർക്കും ശക്തമായ വെല്ലുവിളി ഉയർത്തുന്നു.
ചാത്തന്നൂരിൽ എൻ.ഡി.എ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അതുകൊണ്ട് തന്നെ എൻ.ഡി.എ ഇവിടെ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. പക്ഷെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളും ഒരുപോലെ ഇവിടെ വിജയ പ്രതീക്ഷയിലാണ്.
കരുനാഗപ്പള്ളിയിൽ കഴിഞ്ഞ തവണത്തെക്കാൾ തീവ്രമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ജില്ലയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 2016ൽ കരുനാഗപ്പള്ളിയിലായിരുന്നു. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഇവിടെ നാടിളക്കിയുള്ള പ്രചരണമാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |