പരസ്യ പ്രചാരണം ഇന്ന് സമാപിക്കും
കൊല്ലം: ഒരു മാസം നീണ്ടുനിന്ന ശബ്ദ പ്രചാരണം ഇന്ന് വൈകിട്ട് ഏഴോടെ സമാപിക്കും. നാളെ ഒരു ദിനം നിശബ്ദ പ്രചാരണം. പിറ്റേന്ന് നാടിന്റെ നായകരാരെന്ന് ജനം വിധിയെഴുതും. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണ മുന്നണികൾ നാടിളക്കി പ്രചാരണം നടത്തിയത്.
അനൗൺമെന്റുകളായിരുന്നു മുന്നിൽ. കേന്ദ്ര - സംസ്ഥാന - പ്രാദേശിക നേതാക്കളും പ്രവർത്തകരും കളം നിഞ്ഞപ്പോൾ മീനച്ചൂടിനെയും വെല്ലുന്ന ആവേശച്ചൂടിലായി നാടെങ്ങും. വർണത്തൊപ്പികൾ, കലാജാഥകൾ, കോർണർ യോഗങ്ങൾ, തെരുവ് നാടകങ്ങൾ, പാരഡി ഗാനങ്ങൾ, ഫ്‌ളാഷ് മോബുകൾ എന്നിവ കോർത്തിണക്കിയായിരുന്നു മുന്നണികളുടെ പ്രചാരണം.
ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കാഴ്ചയായിരുന്നു. ശബ്ദപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ കലാശക്കൊട്ട് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. ബൈക്ക് റാലിയും നിരോധിച്ചു. മൈക്ക് അനൗൺസ്‌മെന്റും റാലിയും നടത്തിയാവും പ്രചാരണം അവസാനിപ്പിക്കുക.
നിശബ്ദ പ്രചാരണത്തിൽ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ വോട്ട് മറിക്കാനാകും മുന്നണികൾ മത്സരിക്കുക. പോളിംഗ് കേന്ദ്രങ്ങളോടുത്ത് നിശ്ചിത അകലം പാലിച്ച് മാത്രമേ രാഷ്ട്രീയ പാർട്ടികൾ ബൂത്ത് കെട്ടാൻ പാടുള്ളു. പോളിംഗ് സ്‌റ്റേഷന് പുറത്ത് വോട്ടുപിടുത്തവും പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |