തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആഹ്ലാദ പ്രകടനമില്ല
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സാമൂഹികഅകലം മറന്നതാണ് ഇപ്പോഴത്തെ കൊടും വ്യാപനത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ പാർട്ടികൾ ഫല പ്രഖ്യാപനത്തിന് പിന്നാലെയുള്ള ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. ഇന്നലെ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.
മേയ് 1 മുതൽ 9 വരെ പൊതുസ്ഥലങ്ങളിൽ റാലികളും പ്രകടനങ്ങളും പൊതുയോഗങ്ങളും ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ഉറപ്പ്. മണ്ഡലം അടിസ്ഥാനത്തിൽ വരണാധികാരികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ വിളിച്ചുചേർക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരത്ത് ആളുകൾ തടിച്ചുകൂടാൻ അനുവദിക്കില്ല. കൗണ്ടിംഗ് ഏജന്റുമാർക്ക് 48 മണിക്കൂർ മുൻപുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഹാളിനുള്ളിൽ പ്രവേശിച്ച് കഴിഞ്ഞാൽ പുറത്ത് പോകാൻ അനുവദിക്കില്ല. വോട്ടെണ്ണൽ ഹാളിനുള്ളിൽ ഭക്ഷണ വിതരണം ഉണ്ടാകില്ല. നേരത്തെ ഏഴ് ടേബിളുകൾ വീതമാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിരുന്നത്. ആളുകളുടെ എണ്ണം ചുരുക്കാൻ ടേബിളുകൾ ഏഴായി ചുരുക്കി. ഓൺലൈനായാണ് യോഗം ചേർന്നത്.
നിയന്ത്രണം: മേയ് 1 മുതൽ 9 വരെ
വാക്സിന് ഓൺലൈൻ ടോക്കൺ
വാക്‌സിൻ നൽകുന്നതിന് ഓൺലൈനായി ടോക്കൺ സംവിധാനം ഏർപ്പെടുത്തും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവർക്കായിരിക്കും മുൻഗണന. കൊവിഡ് മാനേജ്‌മെന്റ് കമ്മിറ്റികളിൽ പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധപ്രവർത്തകരെ ബൂത്ത് കമ്മിറ്റികളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ നൽകും. ഏപ്രിൽ 24, 25 തീയതികളിൽ ജില്ലയിൽ ശുചിത്വദിനം ആചരിക്കും.
''
കൊവിഡ് സാഹചര്യത്തിൽ പ്രകടനങ്ങൾ വെണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. ബാക്കി കാര്യങ്ങൾ കമ്മിറ്റികളിൽ ആലോചിച്ച് തീരുമാനമെടുക്കും.
എസ്. സുദേവൻ
സി.പി.എം ജില്ലാ സെക്രട്ടറി
''
നിലവിലെ സാഹചര്യം അതിജീവിക്കാനെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും യോജിപ്പാണ്.
പ്രകടനം നടത്തുന്നത് ഒഴിവാക്കുന്ന കാര്യത്തിലും പാർട്ടിക്ക് വിരുദ്ധാഭിപ്രായമില്ല.
ബിന്ദുകൃഷ്ണ , ഡി.സി.സി പ്രസിഡന്റ്
''
കൊവിഡിനെ മറികടക്കാൻ സാമൂഹിക അകലം പ്രധാനമാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കും.
ബി.ബി. ഗോപകുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |