കൊല്ലം: പൊന്നുപോലെ ഓമനിച്ച് വളർത്തിയ നാല് ആടുകളെകൂടി സുബൈദ ഉമ്മ വീണ്ടും വിറ്റു. കൃത്യം ഒരു വർഷം മുൻപ് നൽകിയത് പോലെ വീണ്ടും അയ്യായിരം രൂപ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊവിഡിന്റെ ആദ്യവ്യാപനഘട്ടത്തിൽ പണം നൽകുമ്പോൾ സുബൈദ ഉമ്മ പ്രത്യേകിച്ച് നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവച്ചിരുന്നില്ല. പക്ഷെ ഇത്തവണ പണം നൽകുമ്പോൾ വാക്സിൻ വാങ്ങുന്നതിനായി വിനിയോഗിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് എതിർവശം സംഗമം നഗർ 77ൽ വാടക വീട്ടിലാണ് സുബൈദ ഉമ്മയും (61) കുടുംബവും താമസിക്കുന്നത്. സുബൈദയും ഭർത്താവ് അബ്ദുൽ സലാമും വീടിനോട് ചേർന്ന് ചായക്കട നടത്തുന്നുണ്ട്. അതിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. അതുകൊണ്ടാണ് ആടുകളെ വളർത്തുന്നത്. കൊവിഡിന്റെ ആദ്യവ്യാപന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം എല്ലാ ദിവസവും സുബൈദ കാണുമായിരുന്നു. കുട്ടികൾ വിഷുക്കൈനീട്ടം കൊവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് സുബൈദ ഉമ്മയ്ക്ക് തോന്നി. അങ്ങനെ നാല് ആടുകളെ വിറ്റു. 12,000 രൂപ കിട്ടി. അതിൽ നിന്ന് അയ്യായിരം രൂപ കളക്ടറെ നേരിൽ കണ്ട് കൈമാറി. ഇപ്പോൾ കൊവിഡ് വാക്സിൻ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കില്ലെന്ന വാർത്ത കേട്ടപ്പോഴാണ് വീണ്ടും പണം നൽകണമെന്ന ചിന്ത ഉണ്ടായത്. രണ്ട് കുഞ്ഞാടുകളെയും രണ്ട് വലിയ ആടുകളെയും വീണ്ടും വിറ്റു. 16,000 രൂപ കിട്ടി. അതിൽ നിന്ന് അയ്യായിരം രൂപയുമായി പോയി കളക്ടറെ കണ്ട് കൈമാറുകയായിരുന്നു.
''
ബുദ്ധിമുട്ട് അനുഭവിക്കുന്ന 30 കുടുംബങ്ങൾക്ക് അഞ്ചു കിലോ വീതം അരിയും സാമ്പത്തിക സഹായവും നൽകാൻ ആട് വിറ്റുകിട്ടയതിലെ ബാക്കി തുക വിനിയോഗിക്കും.
സുബൈദ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |