നഷ്ടം സഹിച്ച് മുന്നോട്ടില്ലെന്ന് ഉടമകൾ
കൊല്ലം: സ്വകാര്യബസ് ഉടമകൾ ഫോം 'ജി' നൽകി സർവീസുകൾ താത്‌കാലികമായി നിറുത്തുന്നു. അറ്റകുറ്റപ്പണികൾക്ക് വാഹനം കയറ്റിയിടേണ്ട സാഹചര്യമുണ്ടായാൽ ടാക്സിൽ ഇളവ് ലഭിക്കുന്നതിന് ഗതാഗതവകുപ്പിന് നൽകുന്ന അപേക്ഷയാണ് ഫോം 'ജി'.
ഇന്ധനവിലയിലുണ്ടായ വർദ്ധനവും കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള നിയന്ത്രണങ്ങളും യാത്രക്കാരുടെ കുറവും സ്വകാര്യ ബസ് സർവീസുകളെ നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്. ത്രൈമാസ നികുതി, തൊഴിലാളികൾക്കുള്ള ക്ഷേമനിധി വിഹിതം, ഇൻഷ്വറൻസ്, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ്, തേയ്മാനം എന്നിവ കണക്കാക്കുമ്പോൾ പ്രതിദിനം ആയിരം രൂപയിൽ കുറയാതെ മിച്ചവരുമാനം ഉണ്ടായെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാനാവൂ.
എന്നാലിപ്പോൾ പല സർവീസുകളുടെയും പ്രതിദിന വരുമാനം ആയിരം രൂപയിൽ താഴെയാണെന്ന് ഉടമകൾ പറയുന്നു. നഷ്ടം സഹിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ സർവീസുകൾ പൂർണമായോ താത്കാലികമായോ അവസാനിപ്പിക്കുന്നതാണ് ലാഭകരമെന്നാണ് ഉടമകളുടെ പക്ഷം.
നൂറോളം സർവീസുകൾ നിലച്ചു
നേരത്തെ സ്വകാര്യ സർവീസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ ആരംഭിച്ചതോടെ ചില സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു. ഇത്തരത്തിൽ ജില്ലയിൽ നൂറോളം സർവീസുകളാണ് പൂർണമായും നിലച്ചത്. ഇവിടങ്ങളിൽ ഇപ്പോൾ സ്വകാര്യബസുമില്ല കെ.എസ്.ആർ.ടി.സിയുമില്ലെന്ന അവസ്ഥയാണ്.
ഉടമകളുടെ ആവശ്യം
1. ഇന്ധനവിലയിൽ സബ്‌സിഡി
2. യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകാനുള്ള അനുവാദം
3. കൊവിഡ് കാലത്ത് റോഡ് നികുതിയിൽ ഇളവ്
4. വിദ്യാർത്ഥികളുടെ സൗജന്യ നിരക്ക് ഒഴിവാക്കുക
"
സർക്കാരിനും ചീഫ് സെക്രട്ടറിക്കും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ നിവേദനത്തിന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സ്വകാര്യബസ് സർവീസുകൾ നിറുത്തേണ്ടിവരും.
ലോറൻസ് ബാബു, ജന. സെക്രട്ടറി
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
"
സൗകാര്യ ബസ് വ്യവസായം നിലനിറുത്തുന്നതിന് അടിയന്തര പ്രാധാന്യം നൽകണം. സർവീസുകൾ നിലച്ചാൽ കൂടുതൽ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായിരിക്കും.
എം.ബി. സത്യൻ, പ്രസിഡന്റ്
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |