SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.08 AM IST

കെ.എം.എം.എൽ ഒരുക്കും കൊവിഡ് ആശുപത്രി

kmml
കൊവിഡ് ആശുപത്രി സജ്ജീകരിക്കാൻ ചവറ ഹയർസെക്കൻഡറി സ്‌കൂൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുന്ന കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ്, കൊല്ലം ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ ആസിഫ്, അസി. കളക്ടർ ഡോ. അരുൺ തുടങ്ങിയവർ സമീപം

 ഓക്സിജൻ സൗകര്യത്തോടെ കിടക്കകൾ

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) പ്രത്യേക ആശുപത്രി സജ്ജമാക്കുന്നു. കമ്പനിക്ക് സമീപത്തെ ചവറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യവകുപ്പുമായി ചേർന്നാണ് ആശുപത്രി സജ്ജമാക്കുന്നത്.
ഓക്‌സിജൻ സൗകര്യത്തോടെ 500 ബെഡുകളാണ് ഒരുക്കുക. രണ്ടുകോടി രൂപയാണ് ആകെ ചെലവ്. ആദ്യഘട്ടം 100 ബെഡുകൾ തയ്യാറാക്കി തിങ്കളാഴ്ച ആശുപത്രി ആരോഗ്യവകുപ്പിന് കൈമാറും. കമ്പനിയിലെ ഓക്‌സിജൻ പ്ലാന്റിൽ നിന്ന് പൈപ്പ്‌ലൈൻ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ ലഭ്യമാക്കുന്നത്. 700 മീറ്റർ ദൂരമാണ് ഓക്‌സിജൻ പ്ലാന്റും സ്‌കൂളും തമ്മിലുള്ളത്. ഇവയെ ബന്ധിപ്പിച്ച് പൈപ്പിടുന്ന ജോലികൾ ആരംഭിച്ചു. സിഡ്‌കോയിൽ നിന്ന് 100 കട്ടിലുകളും കയർഫെഡിൽ നിന്ന് ആവശ്യമായ കിടക്കളും ആശുപത്രിക്കായി കെ.എം.എം.എൽ നേരിട്ട് വാങ്ങും.

തീരുമാനം സർക്കാർ നിർദേശ പ്രകാരം

സർക്കാർ നിർദ്ദേശ പ്രകാരമാണ് കെ.എം.എം.എൽ ആശുപത്രി സജ്ജമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കെ.എം.എം.എൽ അധികൃതരുമായി ചർച്ച നടത്തി. ഓക്സിജൻ ലഭ്യമാകാനുള്ള സൗകര്യം കണക്കിലെടുത്താണ് ഈ ആവശ്യം ജില്ലാ ഭരണകൂടം മുന്നോട്ടുവച്ചത്. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ്, ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ ആസിഫ്, അസി. കളക്ടർ ഡോ. അരുൺ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരി, നാഷണൽ ഹെൽത്ത്മിഷൻ എൻജിനിയർ വേണുഗോപാൽ, കെ.എം.എം.എല്ലിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് തലവൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സൗകര്യങ്ങൾ ഇങ്ങനെ

1. ഉപയോഗിക്കുന്നത് സ്കൂളിലെ പുതിയ കെട്ടിടത്തിലെ ക്ലാസ് മുറികൾ

2. ആദ്യം സജ്ജമാക്കുന്നത് നൂറ് കിടക്കകൾ

3. രോഗികളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് കൂടുതൽ കിടക്കകൾ ക്രമീകരിക്കും

4. ക്ലാസ് മുറികൾ തികഞ്ഞില്ലെങ്കിൽ ഗ്രൗണ്ടിൽ പ്രത്യേക ടെന്റ് തയ്യാറാക്കും

5. കക്കൂസുകൾ ജില്ലാഭരണകൂടം നേരിട്ട് നിർമ്മിക്കും

ജീവനക്കാരുടെ നിയമനം ഉടൻ

പുതിയ കൊവിഡ് ആശുപത്രിയിലേക്ക് ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി. രണ്ട് ഫിസിഷ്യന്മാർ, നാല് ജൂനിയർ ഡോക്ടർമാർ, പത്തുവീതം നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെയാണ് ആദ്യഘട്ടത്തിൽ നിയോഗിക്കുക. കിടക്കകളുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം ഉയർത്തും.

ആകെ ചെലവ്: 2 കോടി

ആദ്യഘട്ടത്തിൽ കിടക്കകൾ: 100

അടുത്ത ഘട്ടത്തിൽ: 400

പ്രവർത്തനം തുടങ്ങുന്നത്: തിങ്കളാഴ്ച

''

സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമെന്ന നിലയിൽ സർക്കാർ നിർദ്ദേശം ഏറ്റെടുക്കുകയായിരുന്നു. സി.എസ്.ആർ ഫണ്ടിൽ നിന്നാണ് കൊവിഡ് ആശുപത്രിക്കുള്ള തുക ചെലവിടുന്നത്.

ജെ. ചന്ദ്രബോസ്

കെ.എം.എം.എൽ എം.ഡി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.