ജനകീയനായ സുപാലിന് വമ്പൻ ലീഡ്
കൊല്ലം: ജനങ്ങൾക്കൊപ്പം എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന ചില നേതാക്കളുടെ പേര് കേൾക്കുമ്പോൾ സിരകളിൽ രക്തം തിളയ്ക്കും. കണ്ണിയറ്റ് പോകുന്ന അത്തരം നേതാക്കളിൽ ഒരാളാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ അസി. സെക്രട്ടറിയുമായ പി.എസ്. സുപാൽ. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുപാൽ കൂടുതൽ ജനകീയനാണെന്ന് തെളിയിക്കപ്പെട്ടു.
ജില്ലയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥി എന്നതിനപ്പുറം എതിരാളിയുടെ ഇരട്ടിയോളം വോട്ട് നേടിയാണ് സുപാൽ വിജയിച്ചത്. കഴിഞ്ഞ തവണ പുനലൂരിൽ നിന്ന് വിജയിച്ച എൽ.ഡി.എഫിന്റെ കെ. രാജുവിന് 33,582 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്. കെ. രാജു കഴിഞ്ഞ മൂന്ന് തവണ മത്സരിച്ചപ്പോഴും പ്രചാരണത്തിന്റെ ചക്രം തിരിച്ച് ഭൂരിപക്ഷത്തിന്റെ ഗ്രാഫ് ഉയർത്തിയത് സുപാലായിരുന്നു. ഇത്തവണ സുപാൽ കളത്തിലിറങ്ങിയപ്പോൾ ലീഡ് 37,057 ആയി ഉയർന്നു. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായി ചേർന്ന പാർട്ടി കമ്മിറ്റികളിൽ അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നെങ്കിലും കെ. രാജുവിനായി അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. ഇത്തവണ അദ്ദേഹം സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയപ്പോൾ തന്നെ പുനലൂർ എൽ.ഡി.എഫ് ഉറപ്പിച്ചിരുന്നു.
ജനകീയ അടിത്തറയൊരുക്കിയ നേതാവ്
സുപാലിന്റെ ആദ്യ തിരഞ്ഞെടുപ്പ് അങ്കമല്ലിത്. മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പി.കെ. ശ്രീനിവാസന്റെ മകനാണ്. 1996ലെ തിരഞ്ഞെടുപ്പിൽ പി.കെ. ശ്രീനിവാസനായിരുന്നു പുനലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. പക്ഷെ വോട്ടെണ്ണലിന്റെ തലേദിവസം അദ്ദേഹം മരിച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സുപാൽ ആദ്യമായി മത്സരിച്ചത്. 2001 ലെ തിരഞ്ഞെടുപ്പിലും പുനലൂരിൽ നിന്ന് വിജയിച്ചു. ഇതിനുശേഷം കെ. രാജുവിനായി വഴിമാറുകയായിരുന്നു. സി.പി.ഐക്ക് ഏറ്റവുമധികം ജനകീയ അടിത്തറയുള്ള പ്രദേശങ്ങളാണ് പുനലൂരും അഞ്ചലും. ഈ അടിത്തറയ്ക്ക് പിന്നിലെ സുപാലിന്റെ പങ്ക് നിർണായകമാണ്.
മന്ത്രിസ്ഥാനത്തേക്കും പരിഗണന
കഴിഞ്ഞ വി.എസ് സർക്കാരിന്റെ കാലത്ത് ജില്ലയിൽ നിന്ന് സി.പി.ഐക്ക് രണ്ട് മന്ത്രിമാരുണ്ടായിരുന്നു. ഇത്തവണ ഒരു മന്ത്രി സ്ഥാനം ഉറപ്പാണ്. ആ സ്ഥാനത്തേക്ക് പാർട്ടി സുപാലിനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. എ.ഐ.എസ്.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും തീപ്പൊരി നേതാവായിരുന്നു. പിന്നീട് പുനലൂർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടും ആ തീപ്പൊരി അണഞ്ഞില്ല. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ സംസ്ഥാന എക്സി. അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |