കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് ഇന്നലെ മുതൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി. സ്റ്റേഷൻ അതിർത്തികളിലും പ്രധാന ജംഗ്‌ഷനുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിശോധന. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകിയെങ്കിലും പലയിടങ്ങളിലും പൊലീസ് ഇവരെ മടക്കിഅയച്ചതായി ആക്ഷേപമുണ്ട്. പരിശോധനയുടെ പേരിൽ പലയിടങ്ങളിലും പൊലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.
തേവള്ളി കടക്കാൻ പാടുപെട്ട് വാഹനങ്ങൾ
കൊല്ലം - അഞ്ചാലുംമൂട് റോഡിൽ തേവള്ളി പാലത്തിന് സമീപം പൊലീസ് പരിശോധനയെ തുടർന്ന് വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു ഇന്നലെ. അഞ്ചാലുംമൂട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തടസമില്ലാതെ കടന്നുപോയെങ്കിലും തിരികെ നഗരത്തിലേയ്ക്ക് എത്തുന്നവയ്ക്ക് ദീർഘനേരം കുടുങ്ങിക്കിടക്കേണ്ടിവന്നു. രാവിലെ മുതൽ ആരംഭിച്ച വാഹനങ്ങളുടെ നിര പത്ത് മണിയോടെ കിലോമീറ്ററുകൾ നീണ്ടു. തേവള്ളി പാലത്തിന് ഒരു കിലോമീറ്റർ അകലെയുള്ള മതിലിൽ ഭാഗത്ത് വരെ വാഹനങ്ങൾക്ക് കാത്തുകിടക്കേണ്ട അവസ്ഥയുണ്ടായി.
അന്തർസംസ്ഥാന അതിർത്തികളിൽ പോലുമുണ്ടാകാത്ത തരത്തിലുള്ള വാഹനനിരയാണ് നഗരത്തിലുണ്ടായത്. അശാസ്ത്രീയമായി ഇരുഭാഗത്തും ബാരിക്കേഡുകൾ സ്ഥാപിച്ചത് മൂലം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടായതിനാലാണ് ഗതാഗതം സ്തംഭിച്ചതെന്ന ആക്ഷേപമുയർന്നു. തുടർന്ന് ഉച്ചയോടെ ബാരിക്കേഡുകൾ മാറ്റിസ്ഥാപിച്ച് ഗതാഗതം സുഗമമാക്കി.
''കഴുത്തിൽ കാർഡുള്ളവരോട് ബഹുമാനം''; കളക്ടർക്ക് യുവാവിന്റെ തുറന്ന കത്ത്
നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന യുവാവ് പരിശോധനയുടെ പേരിൽ പൊലീസ് തിരിച്ചയച്ചതിനെ തുടർന്ന് നവമാദ്ധ്യമത്തിലൂടെ ജില്ലാ കളക്ടർക്ക് എഴുതിയ തുറന്ന കത്ത് വൈറൽ. അഷ്ടമുടി സ്വദേശി വിജയചന്ദ്രനാണ് കത്തെഴുതിയത്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'ഹെൽമറ്റ്, മാസ്ക്, സത്യാവാങ്മൂലം എന്നിവയൊക്കെയുണ്ടായിട്ടും ഒറ്റയ്ക്ക് ബൈക്കിൽ സഞ്ചരിച്ച തന്നെ പൊലീസ് തിരിച്ചയച്ചു. യാത്രാ ബസുകൾക്ക് പോലും അനുമതി നൽകിയിട്ടാണ് ദിവസവേതനക്കാരനായ തന്നെ പരിഹാസച്ചിരിയോടെ തിരിച്ചയച്ചത്. കഴുത്തിൽ കാർഡ് തൂക്കുന്നവരോട് പൊലീസിന് ബഹുമാനമാണ്. അസുഖം പിടിപെടാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞിട്ടും മറ്റ് വരുമാന മാർഗം ഇല്ലാത്തതുകൊണ്ടാണ് ജോലിക്കിറങ്ങുന്നത്. കാര്യം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചാൽ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുന്നതാണ് പതിവ്. അതിഥി തൊഴിലാളികൾക്ക് വരെ ജോലിക്ക് പോകാം, നാട്ടിലുള്ളവരുടെ കാര്യമാണ് കഷ്ടം. ഇടത്തരം ജോലിക്കാരെ ബാധിക്കുന്ന ഈ വിഷയത്തിൽ ഒരു മാനുഷിക പരിഗണന ദയവായി കാണിക്കുക.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |