കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾക്കിടയിൽ മത്സരം കടുത്തപ്പോൾ ചെറിയ പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ജില്ലയിൽ കാര്യമായ നേട്ടമില്ല. 2016ലെ തിരഞ്ഞെടുപ്പിൽ മുന്നണിയിതര സ്ഥാനാർത്ഥികൾക്ക് 39,127 വോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 29,647 വോട്ടുകളാണ് നേടാനായത്. മൂന്ന് മുന്നണികളുമായും സഹകരിക്കാത്ത പാർട്ടികളിൽ ഡി.എച്ച്.ആർ.എം മാത്രമാണ് ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചത്.
മത്സരരംഗത്തുണ്ടായിരുന്ന ചെറുപാർട്ടികൾക്കും സ്വതന്ത്രന്മാർക്കും ഇക്കുറി ജയപരാജയങ്ങളെയും സ്വാധീനിക്കാനായില്ല. കഴിഞ്ഞതവണ കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ് നിസാര വോട്ടുകൾക്ക് പരാജയപ്പെട്ടതിന് പിന്നിൽ എസ്.ഡി.പി.ഐയും പി.ഡി.പിയും പിടിച്ച വോട്ടുകളും നിർണായകമായിരുന്നു. ചെറുപാർട്ടികളിൽ എം.സി.പി (യുണൈറ്റഡ്) സ്ഥാനാർത്ഥിയായി പത്തനാപുരത്ത് മത്സരിച്ച പി. കൃഷ്ണമ്മാളിനാണ് ഇത്തവണ കൂടുതൽ വോട്ട് ലഭിച്ചത് (2,091).
സുജിത്തിന്റെ 901 വോട്ടുകൾ
തട്ടിയെടുത്ത് അപരൻ
ചവറയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. സുജിത്ത് വിജയൻപിള്ളയുടെ ഭൂരിപക്ഷം രണ്ടായിരം കടക്കാത്തതിന് പിന്നിൽ അപരന്റെ സാന്നിദ്ധ്യം. 1096 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജിത്ത് വിജയൻപിള്ളയുടെ വിജയം. എന്നാൽ അപരനായി മത്സരിച്ച സുജിത്ത് മോന് 901 വോട്ടുകൾ കിട്ടി. ജില്ലയിൽ ഏക അപര സ്ഥാനാർത്ഥിയും സുജിത്ത് മോനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |