കൊല്ലം: കരുനാഗപ്പള്ളിയിൽ ജനങ്ങൾക്കായി പത്തിന കർമ്മപദ്ധതികൾ നടപ്പാക്കുന്നതിന് മുൻഗണന നൽകുമെന്ന് നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് ആരംഭിച്ച കേരളീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവർത്തന മൂല്യങ്ങളിൽ ഒരു കോട്ടവും വരുത്തില്ല. സമ്പൂർണ കുടിവെള്ള ലഭ്യത, താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗം, കാൻസർ രോഗ ചികിത്സ, രക്തബാങ്ക് എന്നിവ കൊണ്ടുവരും.
വട്ടക്കായൽ പദ്ധതിയും ആയിരം തെങ്ങിൽ സമഗ്ര ടൂറിസം വികസനവും പത്തിന പരിപാടിയിൽ ഉൾപ്പെടുത്തും. തൊഴിലുറപ്പുകാർക്കും ഓട്ടോ തൊഴിലാളികൾക്കും ആരോഗ്യ ചികിത്സയ്ക്ക് പ്രത്യേക പദ്ധതിക്കൊപ്പം നാടിന്റെ സ്പന്ദനമറിഞ്ഞുള്ള വികസന മാതൃകകളും തുടർച്ചയായി നടപ്പാക്കുമെന്നും മഹേഷ് പറഞ്ഞു.
''
കാൽപാത്തിയിൽ നടപ്പാക്കിയ ടൗൺ വികസന മാതൃക ഓച്ചിറയിൽ നടപ്പാക്കും. കൊവിഡ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.
സി.ആർ. മഹേഷ്
നിയുക്ത എം.എൽ.എ
ആരംഭിച്ച പദ്ധതികൾക്ക് മുൻഗണന
കൊല്ലം: കഴിഞ്ഞ തവണ ഇരവിപുരം എം.എൽ.എയായിരുന്നപ്പോൾ ആരംഭിച്ച വിവിധ പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് കേരളീയം പരിപാടിയിൽ പങ്കെടുത്ത നിയുക്ത ഇരവിപുരം എം.എൽ.എ എം. നൗഷാദ് പറഞ്ഞു.
താന്നി ടൂറിസം പുലിമുട്ട്, അയത്തിൽ- കിളികൊല്ലൂർ തോട് എന്നിവ വേഗത്തിൽ യാഥാർത്ഥ്യമാക്കും. ഇരവിപുരത്തെ ജനങ്ങളുടെ ആവശ്യം മനസിലാക്കിയുള്ള വികസന പ്രവർത്തനങ്ങളാണ് പുതുതായി നടപ്പാക്കുന്നത്. മണ്ഡലത്തിൽ ജനങ്ങൾക്കൊപ്പം നിന്നതിന്റെ വിജയമാണ് ലഭിച്ചത്. മറിച്ചുള്ള പ്രചാരണങ്ങൾ ഫലം കണ്ടില്ല.
ഇടത് സർക്കാർ സമാനതകളില്ലാത്ത വികസനമാണ് നടപ്പാക്കിയത്. സർക്കാരിനെതിരെ പലതരം വിവാദങ്ങളാണ് സൃഷ്ടിച്ചത്. ജനം ഇതെല്ലാം തള്ളിക്കളഞ്ഞെന്നും നൗഷാദ് പറഞ്ഞു.
''
നാട്ടിൽ ഇത്രയേറെ വികസനം കൊണ്ടുവന്ന മറ്റൊരു സർക്കാരില്ല. അതുവഴി ലഭിച്ച ഭരണത്തുടർച്ച ചരിത്രനേട്ടമാണ്.
എം. നൗഷാദ്
നിയുക്ത എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |