മുന്നണിയിലുമെടുത്തില്ല, മന്ത്രി സ്ഥാനവുമില്ല
കൊല്ലം: കോൺഗ്രസ് പാളയത്തിലെത്തിയ ആർ.എസ്.പിയിൽ നിന്ന് കോവൂർ കുഞ്ഞുമോനെ ഇടതുമുന്നണി അടർത്തിയെടുത്തെങ്കിലും അഞ്ചാമൂഴം വിജയിച്ചിട്ടും മുന്നണിപ്രവേശനവും മന്ത്രിസ്ഥാനവും ഇനിയും അകലെ.
ഒറ്റ എം.എൽ.എ മാത്രമുള്ള ഒന്നിലധികം പാർട്ടികൾക്ക് എൽ.എഡി.എഫ് മന്ത്രിസ്ഥാനം നൽകാൻ സാദ്ധ്യതയില്ലാത്തതാണ് കുഞ്ഞുമോനെ ആശയക്കുഴപ്പത്തിലാക്കുന്നത്. എന്നാൽ ഒരു എം.എൽ.എ മാത്രമുള്ള മറ്റ് പാർട്ടികളെ ഇടതുമുന്നണി ഘടക കക്ഷിയായി അംഗീകരിച്ചിട്ടുമുണ്ട്. എന്നിട്ടും കുഞ്ഞുമോൻ ഇപ്പോഴും മുന്നണിക്ക് പുറത്താണ്.
പലവട്ടം മുന്നണി മാറിയ ലോക് താന്ത്രിക് ജനതാദള്ളിനെ വന്നപാടെ മുന്നണിയിലെടുത്തു. ഒരു എം.എൽ.എ മാത്രമുള്ള കേരളാ കോൺഗ്രസ് ബിക്കും ലോക് താന്ത്രിക് ജനതാദള്ളിനും മന്ത്രി സ്ഥാനം കൊടുത്തേക്കുമെന്നും കേൾക്കുന്നു.
ഗണേഷ് കുമാർ അഞ്ചാംതവണയാണ് എം.എൽ.എയാകുന്നത്. ആ പരിഗണനയിൽ ചിലപ്പോൾ മന്ത്രിസ്ഥാനം കിട്ടിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കുഞ്ഞുമോനും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുന്നത്തൂരിന്റെ എം.എൽ.എയാണെന്നാണ് കുഞ്ഞുമോനെ പിന്തുണയ്ക്കുന്ന ആർ.എസ്.പി (എം.എ)ൽ പറയുന്നത്.
ആർ.എസ്.പിയിൽ നിന്ന് അടർത്തിയെടുത്തു
കൊല്ലത്ത് പാർലമെന്റ് സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ഇടത് മുന്നണി വിട്ട ആർ.എസ്.പിക്ക് ശക്തമായൊരു പ്രഹരമായിരുന്നു കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി ലെനിനിസ്റ്റെന്ന പുതിയ പാർട്ടിയുണ്ടാക്കിയത്. ഇതോടെ കുന്നത്തൂരിലെ കുത്തക സീറ്റാണ് ആർ.എസ്.പിക്ക് നഷ്ടമായത്. സി.പി.എമ്മിൽ നിന്ന് ലഭിച്ച ചില ഉറപ്പുകളായിരുന്നു ഇതിന് പിന്നിൽ.
പാർട്ടി സ്ഥാപക നേതാവ് അമ്പലത്തറ ശ്രീധരൻ നായർ ഉൾപ്പെടെയുള്ളവർ പിന്നീട് പാർട്ടി വിട്ടെങ്കിലും കുഞ്ഞുമോൻ സി.പി.എം തണലിൽ മുന്നോട്ട് പോയി. ഈ തിരഞ്ഞെടുപ്പിന് മുമ്പും കുഞ്ഞുമോന്റെ പാർട്ടി പിളർന്നു. സംസ്ഥാന സെക്രട്ടറിയും സംഘവും കുഞ്ഞുമോനെ പുറത്താക്കി. കുഞ്ഞുമോൻ ഇത്തവണ സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്.
''
മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടും ഇടത് മുന്നണിക്ക് കത്ത് നൽകിയിട്ടുണ്ട്. തീരുമാനം പ്രതീക്ഷിക്കുകയാണ്.
കോവൂർ കുഞ്ഞുമോൻ
നിയുക്ത എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |