ലോക്ക്ഡൗൺ ആദ്യദിനം ഹർത്താൽ പ്രതീതി
കൊല്ലം: പൊലീസ് നിയന്ത്രണം കടുപ്പിച്ചതോടെ ലോക്ക്ഡൗൺ ആദ്യദിനം ഹർത്താലിന് സമാനമായി. വാക്‌സിനെടുക്കാനും ആശുപത്രി ആവശ്യങ്ങൾക്കും പോയവരാണ് നിരത്തിലിറങ്ങിയത്. അനുമതിയുള്ള കടകൾ മാത്രമാണ് പ്രവർത്തിച്ചത്.
പാർസൽ സൗകര്യം അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗം ഹോട്ടലുകളും തുറന്നില്ല. മെഡിക്കൽ സ്‌റ്റോറുകളും അവശ്യസാധന വില്പന കേന്ദ്രങ്ങളും മാത്രാമാണ് തുറന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രിത അനുമതി നൽകിയിരുന്നെങ്കിലും ഭൂരിഭാഗം ജോലിക്കാരും എത്തിയില്ല. കൊല്ലം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പത്താനാപുരം, ആയൂർ, അഞ്ചൽ, പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം തുടങ്ങി ജില്ലയിലെ പ്രധാന പട്ടണങ്ങളെല്ലാം കർശന പൊലീസ് നിരീക്ഷണത്തിലായിരുന്നു.
വിവാഹം, മരണം അടക്കമുള്ള അത്യാവശ്യ ചടങ്ങുകൾക്ക് പോയവരെ പൊലീസ് തടഞ്ഞില്ല. എന്നാൽ ക്ഷേത്രദർശനത്തിന് പോയവരെ ബോധവത്കരണം നടത്തിയശേഷമാണ് മടക്കിഅയച്ചത്. ഓട്ടോ - ടാക്‌സികൾ ഓടിയെങ്കിലും സ്റ്റാൻഡിൽ കിടന്നോടാൻ വണ്ടികളില്ലായിരുന്നു.
ജില്ലയിലെ ഇന്നലത്തെ ചിത്രം
1. യാത്രാ രേഖകളോ, തിരിച്ചറിയൽ കാർഡോ ഇല്ലാത്തവരെ തിരിച്ചയച്ചു
2. അധികവും ഇരുചക്ര വാഹനങ്ങളിലെത്തിയ സ്ത്രീ യാത്രക്കാർ
3. വിവാഹം, മരണം അടക്കം അത്യാവശ്യ ചടങ്ങുകൾക്ക് പോയവരെ തടഞ്ഞില്ല
4. മരുന്ന്, പലചരക്ക്, ഭക്ഷ്യവസ്തുക്കൾ വാങ്ങാനെത്തിയവർക്കും തടസമില്ല
5. മത്സ്യം - പച്ചക്കറി മാർക്കറ്റുകൾ തുറന്നെങ്കിലും കച്ചവടം കുറഞ്ഞു
6. കൊവിഡ് മാനദണ്ഡത്തെ തുടർന്ന് ചന്തകളിൽ പകുതി കച്ചവടക്കാർക്കേ എത്താനായുള്ളു
7. ഹാർബറുകൾ അടച്ചതിനാൽ ജില്ലയിൽ മിക്കയിടത്തും മത്സ്യം ലഭിച്ചില്ല
8. ചിലയിടത്ത് പുറത്തുനിന്നെത്തിച്ച മത്സ്യം വിറ്റു
9. പൊതുഗതാഗതം സ്തംഭിച്ചു
10. ക്ഷേത്ര ദർശനത്തിന് പോയവരെ തടഞ്ഞു
ഇന്നലെ കേസ്: 75
പിടിച്ചെടുത്ത വാഹനങ്ങൾ: 45
വാക്സിനേഷൻ കേന്ദ്രങ്ങൾ:100
''
അടുത്ത ദിവസങ്ങളിൽ നിയന്ത്രണം കൂടുതൽ കർക്കശമാക്കും. ജനം സ്വയരക്ഷ ഓർത്തെങ്കിലും വീട്ടിലിരുന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |