SignIn
Kerala Kaumudi Online
Saturday, 20 April 2024 5.57 AM IST

സ്വകാര്യ ആശുപത്രികളിൽ 'പോക്കറ്റടി' ചികിത്സ

hospittal

കൊല്ലം: കൊവിഡ് ചികിത്സാ മറവിലെ കൊള്ളയ്ക്ക് സ്വകാര്യ ആശുപത്രികൾ മത്സരിക്കുന്നു. തൊഴിലും വരുമാനവുമില്ലാതെ നട്ടംതിരിയുന്ന ജനങ്ങളുടെ പോക്കറ്റടിച്ച് കോടികളാണ് സ്വകാര്യ ആശുപത്രികൾ സമ്പാദിക്കുന്നത്.

13 ദിവസത്തെ കൊവിഡ് ചികിത്സയ്ക്കൊടുവിൽ മരിച്ച മദ്ധ്യവയസ്കന്റെ ബന്ധുക്കളിൽ നിന്ന് നഗരത്തിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് പിടിച്ചുവാങ്ങിയത് 3.86 ലക്ഷം രൂപയാണ്. നാലുദിവസം വാർഡിലും ബാക്കി ഒൻപത് ദിവസം വെന്റിലേറ്ററിലും ഐ.സിയുവിലുമായിരുന്നു. ആദ്യം 4.85 ലക്ഷം രൂപയുടെ ബില്ലാണ് നൽകിയത്. പിന്നീട് നിയുക്ത എം.എൽ.എ ഇടപെട്ടതോടെ ഒരുലക്ഷം രൂപയോളം കുറച്ചു.

ജില്ലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ 18 ദിവസം ചികിത്സയിൽ കഴിഞ്ഞ കൊവിഡ് രോഗിയിൽ നിന്ന് വാങ്ങിയത് 3.32 ലക്ഷം രൂപയാണ്. അതിൽ മുറിവാടക മാത്രം 64,500 രൂപയാണ്. അഞ്ച് ദിവസം ഓക്സിജൻ നൽകിയതിന് 30,000 രൂപ ഈടാക്കി.

14 ദിവസം ചികിത്സയിലായിരുന്ന രോഗിക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രി നൽകിയ നാലേമുക്കാൽ ലക്ഷം രൂപയുടെ ബില്ല് നവമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്നിട്ടും പരാതി ലഭിച്ചില്ലെന്ന ന്യായം പറ‌ഞ്ഞ് നടപടിയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ആരോഗ്യവകുപ്പ്.

ചെല്ലുന്നതിന്റെ പിറ്റേന്ന് ഗുരുതരാവസ്ഥ

പ്രവേശിപ്പിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം ഗുരുതരാവസ്ഥയിലായെന്ന് പറഞ്ഞ് ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്നതാണ് സ്വകാര്യ ആശുപത്രികളുടെ തന്ത്രം. കൊവിഡ് ചികിത്സയായതിനാൽ ബന്ധുക്കൾക്ക് രോഗിയെ കാണാനാകില്ല. ഐ.സി.യുവിൽ പ്രവേശിപ്പിച്ചാൽ ഫോണിലൂടെ സംസാരിക്കാനും അനുവദിക്കില്ല. ആശുപത്രി അധികൃതർ പറയുന്നത് വിശ്വസിച്ച്, ചോദിക്കുന്ന പണമടച്ച് ഇറങ്ങിവരുകയേ നിവൃത്തിയുള്ളു.

സ്വകാര്യ ആശുപത്രികളിൽ പരിശോധന

കൊവിഡ് രോഗികളുടെ ചികിത്സ, ഓക്സിജൻ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ, റവന്യൂ വകുപ്പുകളുടെ സംയുക്ത സംഘം സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തുന്നുണ്ട്. പല ആശുപത്രികളിലും നിലവിൽ കിടക്കകളില്ലെന്ന് പറഞ്ഞാണ് കാരുണ്യ ഗുണഭോക്താക്കളായ രോഗികളെ പ്രവേശിപ്പിക്കാത്തത്. ഇത് ശരിയാണോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.

മുതലെടുക്കുന്നത് സർക്കാർ

ആശുപത്രികളിലെ കുറവ്

വ്യാപനം രൂക്ഷമാകുന്നതിന് അനുപാതികമായി സർക്കാർ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള കിടക്കകളും ഐ.സി.യു സംവിധാനങ്ങളും ഒരുക്കാത്തതാണ് സ്വകാര്യ ആശുപത്രികൾ മുതലെടുക്കുന്നത്. 2,800 ഓളം കിടക്കൾ ഉണ്ടെന്ന് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ വലിയൊരു ഭാഗം സ്വകാര്യ ആശുപത്രികളിലാണ്. അരോഗ്യവകുപ്പ് ശക്തമായ സമ്മർദ്ദം ചെലുത്തുമ്പോൾ മാത്രമാണ് കാരുണ്യ ഗുണഭോക്താക്കളായ രോഗികളെ ചികിത്സിക്കാൻ തയ്യാറാകുന്നത്. ജില്ലയിൽ അഞ്ഞൂറിൽ താഴെ കിടക്കകൾ മാത്രമാണ് കൊവിഡ് ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിലുള്ളത്. മെഡിക്കൽ കോളേജിൽ കിടക്കകളുടെ എണ്ണം ഉയർത്താൻ സാഹചര്യം ഉണ്ടായിട്ടും തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം വരെ ആശ്രാമം, നെടുമ്പന എന്നിവിടങ്ങളിലായി രണ്ട് സി.എസ്.എൽ.ടി.സികൾ മാത്രമാണ് ഉണ്ടായിരുന്നത്. കാര്യമായ അസ്വസ്ഥതകൾ ഉള്ള രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങളില്ലാതെയാണ് സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നത്.

ഒരുദിവസത്തെ കൊള്ള ഇങ്ങനെ

1. ഒരു രോഗിയിൽ നിന്ന് വാങ്ങുന്നത് നാല് പി.പി.ഇ കിറ്റിന്റെ പണം

2. ഒരു നേരത്തെ ഡോക്ടറുടെ പരിശോധനയ്ക്ക് ഫീസ് 2,000 രൂപ വരെ

3. അരോഗ്യസ്ഥിതി വഷളാകാത്തവരെയും ഐ.സി.യുവിൽ പ്രവേശിപ്പിക്കും

4. മുറി അണുവിമുക്തമാക്കാൻ വാങ്ങുന്നതും ആയിരങ്ങൾ

''

ചെക്കപ്പിന് ചെന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിടെ അഡ്മിറ്റായി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ന്യൂമോണിയ ആയെന്ന് പറഞ്ഞു. മരിക്കുന്നതിന്റെ തലേന്ന് രോഗം കുറവുണ്ടെന്ന് പറഞ്ഞതാണ്. തൊട്ടടുത്ത ദിവസം രാവിലെ വിളിച്ച് മരിച്ചെന്ന് അറിയിച്ചു. പണം വാങ്ങുന്നതല്ലാതെ കൃത്യമായ ചികിത്സ കിട്ടിയില്ല.

( സ്വകാര്യ മെഡിക്കൽ കോളേജിൽ

മരിച്ച മദ്ധ്യവയസ്കന്റെ മകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.