കൊല്ലം: കൊവിഡ് രണ്ടാം വ്യാപനം പ്രതിരോധിക്കാൻ കളക്‌ടറേറ്റിൽ ഓക്‌സിജൻ വാർ റൂം പ്രവർത്തനം ആരംഭിച്ചു. സർക്കാർ - സ്വകാര്യ മേഖലകളിലെ എല്ലാ കൊവിഡ് ആശുപത്രികളിലും ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഓക്‌സിജൻ കൃത്യത ഉറപ്പാക്കാൻ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി.
സ്വകാര്യ ആശുപത്രികൾ ദിവസേന ആവശ്യമായ ഓക്‌സിജന്റെ അളവ്, ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ വാർ റൂമിൽ ലഭ്യമാക്കണം. ഇതിനായി ഓരോ ആശുപത്രിക്കും ഒരു നോഡൽ ഓഫീസറും വോളണ്ടിയർമാരും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യത പരിശോധിക്കാൻ സ്‌ക്വാഡുകളുടെ പ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്.
ഓക്‌സിജൻ ലഭ്യതയും ഉപയോഗവും സംബന്ധിച്ച് നൽകുന്ന വിവരങ്ങളുടെ കൃത്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഓക്‌സിജൻ ഏറ്റവും അത്യാവശ്യമായി വരുന്ന രോഗികൾക്ക് മുൻഗണന നൽകണമെന്നും വാർ റൂം പ്രവർത്തനങ്ങളുടെ റിപ്പോർട്ട് എല്ലാ ദിവസവും വൈകിട്ട് നാലിന് മുൻപായി നൽകണമെന്നും കളക്ടർ നിർദേശം നൽകി.
വിവിധ വകുപ്പുകളിലെ 15 ഉദ്യോഗസ്ഥർ ചേർന്നാണ് വാർ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിലവിൽ 27 ആശുപത്രികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |