ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
കൊല്ലം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജലജന്യ രോഗങ്ങൾക്കൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടരാനിടയുണ്ട്. മുൻകരുതലുകൾ സ്വീകരിച്ചാൽ രക്ഷപ്പെടാനാകും.
ഡെങ്കി വൈറസ് ബാധയേറ്റ് മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. സാധാരണയായി, ചെറിയ കുട്ടികൾക്കും ആദ്യമായി ഡെങ്കിപ്പനി ബാധിച്ചവർക്കും നേരിയ ലക്ഷണങ്ങളാണ് ഉണ്ടാകുക. ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.
കൊതുകുജന്യ രോഗമായതിനാൽ കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്ന പ്രവൃത്തികൾ തുടരണം. രോഗലക്ഷണമുണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ സേവനം തേടുക. രോഗികൾ ഇടയ്ക്കിടെ ഉപ്പിട്ട കഞ്ഞിവെള്ളം, തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ കുടിക്കണം
വേദന സംഹാരികളുടെ ഉപയോഗം ഒഴിവാക്കണം.
ഡെങ്കിപ്പനി ലക്ഷണം
കടുത്ത പനി
തലവേദന
കണ്ണ് വേദന
സന്ധി വേദന
പേശി - അസ്ഥി വേദന
ചർമ്മത്തിൽ ചുവന്ന പാടുകൾ
മൂക്കിലോ മോണയിലോ നേരിയ രക്തസ്രാവം
അപകടകരമായ ലക്ഷണങ്ങൾ
മൂക്കിൽ നിന്നും മോണയിൽ നിന്നും ഇടവിട്ടുണ്ടാകുന്ന രക്തസ്രാവം
രക്തം ഛർദ്ദിക്കൽ
കറുത്ത നിറത്തിൽ മലവിസർജ്ജനം
മൂത്രത്തിലുണ്ടാകുന്ന രക്തത്തിന്റെ സാന്നിദ്ധ്യം
വിശപ്പില്ലായ്മ
അതിശക്തമായ വയറുവേദന
ശ്വാസതടസം
അമിതമായ ക്ഷീണവും ബോധക്കേടും ശാരീരിക അസ്വസ്ഥതകളും
തണുത്ത ശരീരം, രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ
ശ്രദ്ധിക്കേണ്ടവ
1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
2. ചിരട്ടകൾ, പാത്രങ്ങൾ, കുപ്പികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക
3. വെള്ളം കരുതുന്ന പാത്രങ്ങൾ മൂടിവയ്ക്കുക
4. മണ്ണെണ്ണ, പെട്രോൾ തുടങ്ങിയവ ഒഴിക്കുന്നത് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കും
5. ഫ്രിഡ്ജിന്റെ പിന്നിലെ ട്രേ ഇടയ്ക്കിടെ വൃത്തിയാക്കുക
6. കൊതുകുവല ഉപയോഗിക്കുക
7. കൊതുക് കടി ഏൽക്കാതിരിക്കാൻ ശരീരം പൂർണമായും മറച്ച് വസ്ത്രം ധരിക്കുക
8. പകൽസമയം കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
"
മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തണം. സ്വയം ചികിത്സയ്ക്ക് മുതിരാതെ അടിയന്തര വൈദ്യസഹായം തേടണം. ഉറവിട നശീകരണം നടത്തണം.
ആർ. ശ്രീലത
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |