കൊല്ലം: ഇരുന്ന മന്ത്രിക്കസേരയിൽ നിന്ന് ഗണേശ് കുമാറിന് ഒരിക്കൽ ഇറങ്ങേണ്ടി വന്നതും പിന്നീടത് തിരിച്ചുകിട്ടാതിരുന്നതും കുടുംബപ്രശ്നം കാരണമാണ്. ഇപ്പോൾ രണ്ടാം പിണറായി സർക്കാരിൽ ആദ്യ രണ്ട് വർഷക്കാലം ഉറപ്പായിരുന്ന മന്ത്രി സ്ഥാനം നഷ്ടമാക്കിയതും കുടുംബപ്രശ്നമാണ്.
ഇത്തവണ ഒരുപക്ഷെ അഞ്ച് വർഷക്കാലവും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാൻ സാദ്ധ്യതയുള്ളതായിരുന്നു. കഴിഞ്ഞതവണ ജയിക്കുമ്പോൾ എൽ.ഡി.എഫ് സംവിധാനവുമായി പൂർണമായി ഇഴുകിച്ചേർന്നിരുന്നില്ല. ഇതിന് ശേഷം എൽ.ഡി.എഫ് നേതൃത്വവുമായി ഗണേശ് കുമാർ കൂടുതൽ അടുത്തതോടെ കേരളാ കോൺഗ്രസ് (ബി) അതിവേഗം എൽ.ഡി.എഫിന്റെ ഭാഗവുമായി. അതുകൊണ്ട് തന്നെ ഉറപ്പായിരുന്ന മന്ത്രിസ്ഥാനമാണ് വിൽപത്രവുമായി ബന്ധപ്പെട്ട് സഹോദരി നൽകിയ പരാതിയിൽ ഗണേശ് കുമാറിന് നഷ്ടമായത്.
പ്രശ്നപരിഹാരം തേടിയാണ് സഹോദരി സി.പി.എം സംസ്ഥാന നേതാക്കളെ സമീപിച്ചത്. പിതാവ് ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ ഗണേശ് കുമാർ കൃത്രിമം കാട്ടിയെന്നാണ് സഹോദരിയുടെ പരാതി. കഴിഞ്ഞ ആഗസ്റ്റിൽ ബാലകൃഷ്ണപിള്ള തയ്യാറാക്കിയെന്ന് പറയുന്ന വിൽപത്രത്തിൽ മൂന്ന് മക്കൾക്കും രണ്ട് ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ട്രസ്റ്റിനുമാണ് സ്വത്തുകൾ പകുത്തുനൽകിയിട്ടുള്ളത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ബാലകൃഷ്ണപിള്ള മറ്റൊരു വിൽപത്രം തയ്യാറാക്കിയിരുന്നു. അന്ന് ഗണേശ് കുമാറുമായി ബാലകൃഷ്ണപിള്ള അകൽച്ചയിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശ് കുമാറിന് സ്വത്തുക്കൾ നൽകിയിരുന്നില്ല. അത് റദ്ദാക്കിയാണ് ഇപ്പോഴത്തെ വിൽപത്രം തയ്യാറാക്കിയതെന്നാണ് ബാലകൃഷ്ണപിള്ളയുടെ ബന്ധുക്കളിൽ ചിലർ പറയുന്നത്. എന്നാൽ പുതിയ വിൽപത്രം കൃത്രിമമായി ചമച്ചതാണെന്നാണ് മറ്റൊരു ആരോപണം.
തുടക്കത്തിൽ തന്നെ മന്ത്രിസഭയിലെ ഒരംഗം വിവാദത്തിൽപ്പെടുന്നത് ഒഴിവാക്കാനാണ് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം രണ്ടരവർഷത്തിന് ശേഷമാക്കിയത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിലെ ഗണേശ് കുമാറിന്റെ മന്ത്രി സ്ഥാനം നഷ്ടമാക്കിയത് ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിലാണ്. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി വീണ്ടും മന്ത്രി സ്ഥാനത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ ഉമ്മൻചാണ്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് ഗണേശ് കുമാർ എൽ.ഡി.എഫിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |