പ്രവാസികളുടെ മടക്കയാത്ര തുലാസിൽ
രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ
കൊല്ലം: കൊവിഷീൽഡ് രണ്ടാം ഡോസിന്റെ കാലാവധി നീട്ടിയതോടെ ആയിരക്കണക്കിന് പേർ പ്രതിസന്ധിയിൽ. നിരവധി പ്രവാസികളുടെ മടക്കയാത്രയ്ക്കൊപ്പം കാൻസർ ബാധിതരുടേതടക്കം തുടർ ചികിത്സയും മുടങ്ങിയിരിക്കുകയാണ്.
നേരത്തെ 42 ദിവമായിരുന്നു കൊവിഷീൽഡിന്റെ രണ്ടാം ഡോസിനുള്ള കാലാവധി. അതിപ്പോൾ 84 ദിവസമായാണ് ഉയർത്തിയത്. പല വിദേശ രാജ്യങ്ങളിലും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളു. ചില ആശുപത്രികൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കാൻസറിനടക്കം ചികിത്സയും നൽകുന്നുള്ളു. വിദേശത്തെയും സംസ്ഥാനത്തെയും ചില വിദ്യാഭ്യാസ, തൊഴിൽ സ്ഥാപനങ്ങളും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈ നിബന്ധന നിലനിൽക്കുന്നതിനാൽ ചില പ്രവാസികളുടെ വിസാ കാലാവധിക്ക് മുമ്പ് മടങ്ങിപ്പോകാൻ കഴിയാത്ത അവസ്ഥയാണ്. കൃത്യസമയത്ത് മടങ്ങിയെത്താത്തതിനാൽ പലരുടെയും തൊഴിൽ തന്നെ നഷ്ടമാകുന്ന അവസ്ഥയുമുണ്ട്.
നേരത്തെ കൊവിഷീൽഡ് എടുത്തവർ ഇനി ഒന്നരമാസത്തിലേറെ കാത്തിരിക്കണം. അടുത്തിടെ എടുത്തവർ രണ്ടരമാസത്തോളം കാത്തിരുന്നാലെ രണ്ടാം ഡോസ് ലഭിക്കുകയുള്ളു. സംസ്ഥാനത്തും ജില്ലയിലും വാക്സിനേഷന്റെ ആദ്യഘട്ടത്തിൽ കൂടുതലായും നൽകിയത് കൊവിഷീൽഡാണ്. അടുത്തിടെയാണ് കൊവാക്സിൻ എത്തിത്തുടങ്ങിയത്. ആരോഗ്യവകുപ്പ് ഇപ്പോൾ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതും കൊവിഷീൽഡാണ്. അതുകൊണ്ട് തന്നെ സെക്കൻഡ് ഡോസ് ലഭിക്കാത്തത് മൂലം പ്രതിസന്ധിയിലാകുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ കൂടുതൽ ഉയരും.
രജിസ്റ്റർ ചെയ്യാനും കഴിയുന്നില്ല
വാക്സിനേഷന്റെ കോവിൻ ആപ്പിൽ 84 ദിവസം തികയാത്തവർക്ക് ഇപ്പോൾ സെക്കൻഡ് ഡോസ് രജിസ്റ്റർ ചെയ്യാനാകുന്നില്ല. ആപ്പിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയാലേ ആരോഗ്യവകുപ്പിന് അത്യാവശ്യക്കാർക്ക് സെക്കൻഡ് ഡോസ് നൽകാനാകൂ.
''
നിരവധി പേർ പരാതിയുമായി സമീപിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന് പ്രശ്നത്തിൽ ഒന്നും ചെയ്യാനാകില്ല. കേന്ദ്ര ആരോഗ്യവകുപ്പ് ഇടപെട്ട് ആപ്പിൽ ക്രമീകരണം വരുത്തിയാലേ അത്യാവശ്യക്കാർക്ക് കൊവിഷീൽഡ് സെക്കൻഡ് ഡോസ് കാലാവധിക്ക് മുമ്പ് നൽകാൻ കഴിയൂ.
ആരോഗ്യവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |