SignIn
Kerala Kaumudi Online
Friday, 19 April 2024 3.56 PM IST

കോൾഡ് സ്റ്റോറേജുകളിൽ ചാകര!

fish

 വിൽക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം


കൊല്ലം: കടലിൽ വലയെറിഞ്ഞിട്ട് മൂന്നാഴ്ചയായെങ്കിലും കോൾഡ് സ്റ്റോറേജുകളിൽ ഇപ്പോഴും ചാകര!. ജില്ലയിലെ ഹാർബറുകളും മത്സ്യബന്ധന തുറമുഖങ്ങളും അടഞ്ഞുകിടക്കുമ്പോഴാണ് രാസവസ്തുക്കൾ ചേർന്ന മത്സ്യവിൽപ്പന ഉഷാറായത്.

ജില്ലയിലെ വിവിധ മൊത്തവിതരണ സ്റ്റോറേജുകളിൽ ആഴ്ചകൾ പിന്നിട്ട ടൺ കണക്കിന് മത്സ്യമാണ് സൂക്ഷിച്ചിരിക്കുന്നത്. ഐസ് ഉപയോഗിച്ച് ശീതീകരിച്ചവയാണെന്നാണ് വിൽപ്പനക്കാർ വിശദീകരിക്കുന്നതെങ്കിലും ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചവയാണ് അധികവും.

ചൂര, നെയ്മീൻ, കിളി, കാരൽ തുടങ്ങിയവയാണ് കൂടുതലായും വിപണിയിലുള്ളത്.

കഴിഞ്ഞ 4 മുതൽ ജില്ലയിലെയും 6 മുതൽ സംസ്ഥാനത്തെയും ഹാർബറുകൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. ഹാർബറുകൾ അടയ്ക്കുമെന്ന സൂചനയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് മത്സ്യങ്ങൾ സംഭരിച്ച് ശീതികരിക്കാൻ ഏജൻസികൾക്ക് കഴിഞ്ഞിട്ടുണ്ട്.

സാധാരണ മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിന് മുമ്പാണ് ഇത്തരത്തിൽ മത്സ്യം സംഭരിക്കുന്നത്. മത്സ്യങ്ങൾ കൂടുതലായി സംഭരിക്കാൻ കഴിയുന്ന സ്റ്റോറേജ് സെന്ററുകൾ ഹാർബറുകൾക്കും ലേലഹാളുകൾക്കും സമീപം നിരവധിയുണ്ട്.

സുരക്ഷയില്ലാതെ ഭക്ഷ്യസുരക്ഷ

വില്പനയ്‌ക്കെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാവകുപ്പിന് അധികാരമുണ്ടെങ്കിലും പരിശോധന കാര്യക്ഷമല്ലെന്നാണ് ആക്ഷേപം. അന്യസംസ്ഥാനത്തുനിന്നെത്തുന്ന മത്സ്യങ്ങൾ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും അതും നടക്കുന്നില്ല. 'ഒമാൻ ചാള' എന്നറിയപ്പെടുന്ന മത്സ്യം കൂടുതലായും തൂത്തുക്കുടി, കുളച്ചൽ മേഖലകളിൽ നിന്നാണ് ജില്ലയിലേക്കെത്തുന്നത്.

ഫോർമാലിൻ അനുവദനീയമോ?

1. നിയന്ത്രിതമായി ഉപയോഗിക്കാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുമതി

2. കടൽ മത്സ്യങ്ങളിൽ ഒരു കിലോഗ്രാമിന് 100 മില്ലിഗ്രാം

3. ശുദ്ധജല മത്സ്യങ്ങൾക്ക് ഒരു കിലോഗ്രാമിന് 4 മില്ലിഗ്രാം

4. കൂടുതൽ ദിവസം കേടാകാതിരിക്കാൻ ഫോർമാലിന്റെ അളവ് കൂട്ടും

5. ഇതിനൊപ്പം പരലുപ്പും ഐസും ചേർന്ന മിശ്രിതവും ചേർക്കും

മുങ്ങിപ്പൊങ്ങി ഓപ്പറേഷൻ സാഗർ റാണി

മത്സ്യങ്ങളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ സാഗർ റാണി. പദ്ധതി ഇപ്പോൾ പ്രവർത്തനക്ഷമമല്ല. കഴിഞ്ഞ വർഷം ആദ്യം തമിഴ്‌നാട്ടിൽ നിന്നെത്തിയ 2.5 ടൺ മത്സ്യം ആര്യങ്കാവിൽ പിടികൂടിയതാണ് ഒടുവിലത്തെ കേസ്.

കഴിഞ്ഞ വർഷം കേസ്: 08

(മായം ചേർക്കൽ)​

"

പരിശോധന ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുക്കുന്ന മത്സ്യം നശിപ്പിക്കും. മത്സ്യത്തിൽ മായം കലർത്തുന്നത് 5 ലക്ഷം രൂപ പിഴയും 6 മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്.

എസ്. അജി, അസി. കമ്മിഷണർ

ഫുഡ്‌ സേഫ്ടി, കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.