കൊല്ലം: മൂന്നാഴ്ചയായി അടഞ്ഞുകിടന്ന കൊല്ലത്തെ മത്സ്യബന്ധന ഹാർബറുകളിൽ നീണ്ടകര ഒഴികെയുള്ളവ തുറന്നു. ശക്തികുളങ്ങര, തങ്കശേരി, അഴീക്കൽ ഹാർബറുകളും അനുബന്ധ ലേലഹാളുകളും മറ്റ് കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളുമാണ് ഇന്ന് പുലർച്ചെ തുറന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഈ മാസം 3നാണ് കൊല്ലത്ത് ഹാർബറുകളുടെ പ്രവർത്തനം നിരോധിച്ചത്. ഇതിനിടയിൽ തുറക്കാനുള്ള ആലോചനകൾ തുടങ്ങിയതോടെ ടൗക്‌തേ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാലാവസ്ഥാ മുന്നറിയിപ്പ് വന്നു.
കഴിഞ്ഞദിവസം കാലാവസ്ഥാ നിയന്ത്രണങ്ങൾ അവസാനിച്ചതോടെയാണ് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി ഹാർബറുകൾ താത്കാലികമായി തുറക്കാൻ തീരുമാനിച്ചത്. ആൾക്കൂട്ടമുണ്ടായാൽ ഏത് നിമിഷവും അടയ്ക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നതിനാലാണ് നീണ്ടകര ഹാർബർ തുറക്കാത്തത്. യാനങ്ങളുടെ രജിസ്ട്രേഷൻ നമ്പരിന്റെ ഒറ്റ, ഇരട്ട അക്കമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാമാണ് മത്സ്യബന്ധനത്തിന് അനുമതി.
ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
ഓരോ യാനത്തിലെയും കടലിൽ പോകുന്ന തൊഴിലാളികളുടെ പേര് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പുറപ്പെടുന്ന ഹാർബറുകളിൽ തന്നെ തിരിച്ചടുക്കണമെന്നും നിർദ്ദേശമുണ്ട്. നിയന്ത്രണങ്ങൾ കർശനമാക്കി നടപ്പാക്കാൻ ഹാർബറുകളിലും ലേലഹാളുകളിലും പൊലീസിന് പുറമേ ഫിഷറീസ് വകുപ്പ് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത യാനങ്ങൾ തന്നെയാണോ മത്സ്യബന്ധനം നടത്തുന്നതെന്ന് മറൈൻ എൻഫോഴ്സ്മെന്റ് കടലിലും പരിശോധിക്കും. മത്സ്യം വാങ്ങാൻ സ്വകാര്യ വ്യക്തികൾക്ക് ഹാർബറുകളിൽ പ്രവേശനമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |