കൊല്ലം തീരത്ത് ആശ്വാസക്കോള്
കൊല്ലം: മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കടലിൽ പോയ കൊല്ലം തീരത്തെ വള്ളങ്ങളിൽ ഭൂരിഭാഗവും മടങ്ങിയെത്തിയത് വലനിറയെ ചാളയുമായി. പള്ളിത്തോട്ടം മുതൽ തങ്കശേരി വരെയുള്ള കൊല്ലം തീരത്തിന്റെ ട്രേഡ് മാർക്കാണ് ചാള. പക്ഷെ മാസങ്ങൾക്ക് ശേഷമാണ് ഇവിടുത്തെ വള്ളക്കാർക്ക് ചാള ലഭിക്കുന്നത്.
ഞായറാഴ്ച രാത്രി ഒരു കിലോ ചാള 200 രൂപയ്ക്കാണ് പോയത്. ചാള സ്ഥിരമായി കിട്ടിയാൽ വില ഇടിയും. കഴിഞ്ഞ ഏഴ് മാസമായി വള്ളക്കാർക്ക് വല്ലപ്പോഴും കഷ്ടിച്ച് അരക്കുട്ട ചാളയാണ് ലഭിച്ചിരുന്നത്. അത് ഹാർബറിൽ കൊണ്ടുവരുമ്പോൾ മത്സരിച്ച് ലേലം നടക്കും. ഒരു കിലോ ചാളയുടെ വില 400 രൂപ വരെ ഉയർന്ന ദിവസങ്ങളുമുണ്ട്. ഞായറാഴ്ച രാത്രി കടലിൽ പോയിവന്ന ഒട്ടുമിക്ക വള്ളങ്ങൾക്കും നല്ല കോള് ലഭിച്ചു. ശക്തമായ മഴയിൽ തീരക്കടൽ തണുത്തതിനാൽ മത്സ്യക്കൂട്ടങ്ങൾ ഇവിടേക്ക് വന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടൽ ദിവസങ്ങളായി അനങ്ങാതെ കിടന്നതും മത്സ്യലഭ്യത ഉയരാൻ കാരണമായി.
പ്രതീക്ഷയോടെ തൊഴിലാളികൾ
കഴിഞ്ഞ മൂന്ന് നാല് മാസമായി മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. കടലിൽ പോയി മടങ്ങിവരുന്ന പല വള്ളങ്ങൾക്കും മണ്ണെണ്ണ കാശ് പോലും കിട്ടിയിരുന്നില്ല. ഇനി കുറച്ചുനാളത്തേക്ക് നിരാശപ്പെടേണ്ടി വരില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ. ശക്തികുളങ്ങരയിൽ നിന്ന് പോയ ബോട്ടുകൾക്ക് കിളിമീൻ, നെത്തോലി എന്നിവയാണ് കൂടുതലായി ലഭിച്ചത്.
വിലയിൽ കുറവില്ല
ഇന്നലെ ഒട്ടുമിക്ക വള്ളങ്ങൾക്കും കാര്യമായി മത്സ്യം ലഭിച്ചിട്ടും വിലയിൽ കുറവില്ല. വിരും ദിവസങ്ങളിലും മത്സ്യലഭ്യത താഴാതിരുന്നാൽ വില ഇടിയുമെന്നാണ് പ്രതീക്ഷ. മത്സ്യലഭ്യതയ്ക്കനുസരിച്ചാണ് ഇടയ്ക്കിടെ ഹാർബർ മാനേജ്മെന്റ് കമ്മിറ്റികൾ ചേർന്ന് വില പുതുക്കി നിശ്ചയിക്കുന്നത്.
കൊല്ലം തീരത്തെ മത്സ്യവില (കിലോ)
നെയ്മീൻ ചെറുത് - 650
നെയ്മീൻ വലുത് - 750
ചൂര ഇടത്തരം - 180
കേര ചൂര - 210
അയല ഇടത്തരം - 220
ചാള വലുത് - 250
ചാള ഇടത്തരം - 200
കരിച്ചാള - 120
നാരൻ ചെമ്മീൻ - 550
പൂവാലൻ ചെമ്മീൻ - 350
കിളിമീൻ ഇടത്തരം - 230
''
കുഴപ്പമില്ലാത്ത പണിയാണ് ഇന്നലെ. ചാള, മുരൽ, പൊള്ളൽ തുടങ്ങിയ മത്സ്യമാണ് പ്രധാനമായും കിട്ടിയത്. ചാള കിട്ടാത്ത വള്ളങ്ങളുമുണ്ട്.
ബ്രൂണോ മൂതാക്കര
മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |