കൊവിഡ് ചികിത്സ അംഗീകരിക്കാതെ അലോപ്പതി
കൊല്ലം: ഭാരതീയ ചികിത്സാരീതികളിൽ പ്രഥമസ്ഥാനമുള്ള ആയുർവേദത്തെയും അംഗീകരിക്കാൻ അലോപ്പതി അധികൃതർ തയ്യാറാകുന്നില്ല. കൊവിഡ് പ്രതിരോധത്തിന് ആയുർവേദ ഔഷധങ്ങൾക്ക് ആയുഷ് മാന്ത്രാലയം അനുമതി നൽകിയിരുന്നു. അപരാചിത ധൂമ ചൂർണം, ഗുളുച്ച്യാദി കഷായ സൂക്ഷ്‌മ ചൂർണം, ഷഡംഗം കഷായ ചൂർണം, ദ്രാക്ഷാദി കഷായ ചൂർണം, വില്ല്വാദി ഗുളിക, സുദർശനം ഗുളിക എന്നിവ ഉൾപ്പെട്ട മരുന്നുകൾക്കാണ് അനുമതി നൽകിയത്.
ശരീരത്തിലെ ഓക്സിജൻ ലെവൽ ക്രമപ്പെടുത്തുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ഇവ പര്യാപ്തമാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരത്തിൽ പ്രതിരോധ ശക്തി കൂട്ടാൻ കഴിയില്ലെന്നാണ് ഐ.എം.എ അടക്കമുള്ള അലോപ്പതി വിദഗ്‌ദ്ധർ പറയുന്നത്. പ്രതിരോധ ശക്തി കൂട്ടുന്നതിന് അലോപ്പതിയിൽ നൽകുന്ന വൈറ്റമിൻ ഗുളികകൾക്ക് എങ്ങനെ സാധിക്കുമെന്ന ആയുർവേദ വിദഗ്ദ്ധരുടെ മറുചോദ്യവും പ്രസക്തമാണ്. കൊവിഡ് പ്രതിരോധത്തിന് വൈറ്റമിൻ ഗുളികകൾ ഇപ്പോൾ അലോപ്പതിയിൽ നൽകുന്നുമുണ്ട്.
ചില്ലറക്കാരനല്ല അപരാജിത ധൂമ ചൂർണം
ജ്വര ചികിത്സയിൽ പറയുന്ന അപരാജിത ധൂമ ചൂർണം വിവിധ രോഗാണുക്കളെ നശിപ്പിക്കും. വായു അണുവിമുക്തമാക്കുന്നതിനും ഉപയോഗിക്കുന്നു. മഴക്കാലത്ത് ഈർപ്പം കെട്ടിനിന്ന് പൂപ്പലിൽ നിന്നും മറ്റും ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ തടയുന്നതിൽ വളരെ ഫലപ്രദമാണ്. ആളുകൾ തിങ്ങിപാർക്കുന്നിടത്ത് ചൂർണം പുകച്ച് ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ ആദ്യപഠനത്തിൽ ബാക്ടീരിയയും ഫംഗസും അത്ഭുതാവഹമായ രീതിയിൽ കുറഞ്ഞതായി കണ്ടെത്തി. ചകിരിയോ ചിരട്ടയോ കത്തിച്ച് ചൂർണം പുകയ്ക്കുന്നതാണ് രീതി. ആലപ്പുഴ നഗരസഭയിൽ 'ധൂമസന്ധ്യ' എന്നപേരിൽ ചൂർണം പുകയ്ക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നു.
പ്രതിരോധത്തിലൂന്നി ചികിത്സ
1. പ്രതിരോധത്തിലൂന്നിയുള്ള പദ്ധതികളാണ് സ്വാസ്ഥ്യവും സുഖായുഷും
2. ഇവയിലൂടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ഔഷധങ്ങൾക്കൊപ്പം ജീവിതശൈലി ക്രമീകരണം, മികച്ച ആഹാരം, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയ നിർദേശങ്ങളും നൽകുന്നു
3. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഔഷധങ്ങൾ നൽകുന്ന പദ്ധതിയാണ് അമൃതം
4. വീട്ടിലും ക്വാറന്റൈനിലും കഴിയുന്നവർക്ക് പദ്ധതി ഉപയോഗപ്പെടുത്താം
5. കൊവിഡ് പോസിറ്റീവായവർക്കുള്ള ചികിത്സാ പദ്ധതിയാണ് ഭേഷജം
6. മറ്റു ചികിത്സകൾ ചെയ്യുമ്പോഴും ഭേഷജം മരുന്നുകൾ കഴിക്കാം
7. ഇതിനൊപ്പം മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പാലിക്കണം
തീവ്ര ലക്ഷണമില്ലാത്തവർക്ക് ഭേഷജം
കൊവിഡ് തീവ്രലക്ഷണമില്ലാത്ത രോഗികൾക്ക് ഭേഷജം എന്നപേരിലാണ് ചികിത്സ നൽകുന്നത്. ആശാപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ചികിത്സാകേന്ദ്രങ്ങൾ എന്നിവ വഴി ഔഷധങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
ജീവാമൃതം കൗൺസലിംഗ്
കൊവിഡിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം, ആശങ്ക എന്നിവയ്ക്ക് പരിഹാരവുമായി ആയുർവേദ വകുപ്പിന്റെ ടെലി കൗൺസലിംഗ് പദ്ധതിയാണ് ജീവാമൃതം. മാനസിക ബുദ്ധിമുട്ട്, സാമൂഹികമായ ഒറ്റപ്പെടൽ, മനസിന്റെ ചാഞ്ചാട്ടം എന്നിവയ്ക്കായി ജീവാമൃതം പദ്ധതിയിൽ വിളിച്ച് കൗൺസലിംഗിന് വിധേയമാകം.
വിളിക്കേണ്ട നമ്പർ: 9108776556, 8921838350
ജില്ലയിൽ
ചികിത്സ തേടിയവർ (ഭേഷജം പദ്ധതി): 9,056
പ്രതിരോധചികിത്സ നേടിയവർ: 12,000
''
ഭക്ഷണക്രമം ചിട്ടപ്പെടുത്തിയും ആയുർവേദത്തിലെ കഷായങ്ങൾ, ചൂർണങ്ങൾ, ഗുളികകൾ എന്നിവയിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും. ഇവയ്ക്കായി തൊട്ടടുത്തുള്ള സർക്കാർ ആയുർവേദ ആശുപത്രിയിൽ ബന്ധപ്പെടണം.
ഡോ. അസുന്താമേരി, ഡി.എം.ഒ
ആയുർവേദവകുപ്പ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |