ഓടിത്തളർന്ന് എക്സൈസ്
കൊല്ലം: മദ്യവില്പനശാലകൾ അടഞ്ഞ് ആഴ്ചകൾ പിന്നിട്ടതോടെ വാറ്റുചാരായ നിർമ്മാണം ജില്ലയിൽ വ്യാപകമായി. ലോക്ക്ഡൗൺ ആരംഭിച്ച ശേഷം ഇന്നലെ വരെ 99 അബ്കാരി കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥർക്കും ഓഫീസുകളിലും ഉദ്യോഗസ്ഥർക്കും വ്യാജവാറ്റ് സംബന്ധിച്ച രഹസ്യവിവരങ്ങൾ നിരന്തരം എത്തുകയാണ്.
ഇപ്പോൾ പിടിയിലാകുന്നവരിൽ വില്പനയ്ക്കായി വാറ്റുന്നവർക്ക് പുറമേ സ്വന്തം ആവശ്യത്തിന് നിർമ്മിക്കുന്നവരുമുണ്ട്. ഇങ്ങനെ വാറ്റാൻ സഹായകരമാകുന്ന തരത്തിൽ കോട നിർമ്മിക്കാൻ ആവശ്യമായ ശർക്കര, നവസാരം തുടങ്ങിയവ അടങ്ങിയ കിറ്റുകൾ അങ്ങാടിക്കടകൾ കേന്ദ്രീകരിച്ച് വില്പന നടക്കുന്നുണ്ട്. പിടിയിലാകുന്നവരിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ വാറ്റിന്റെ കൂട്ട് വിൽക്കുന്ന കടകൾക്ക് എക്സൈസ് ഉദ്യോഗസ്ഥർ നിരന്തരം താക്കീത് നൽകുന്നുണ്ട്.
വീര്യം ലഭിക്കാനും നല്ലനിറത്തിനും സാധാരണ കോട നിർമ്മിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് വാറ്റുന്നത്. എന്നാൽ പലരും രണ്ട് ദിവസത്തിന് ശേഷവും വാറ്റാറുണ്ട്. വീര്യത്തിലെ കുറവ് പരിഹരിക്കാൻ അമോണിയ ചേർക്കും. പക്ഷെ ചാരായത്തിന് കഞ്ഞിവെള്ളത്തിന്റെ നിറമായിരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
പുതിയ സ്റ്റൈൽ
പരമ്പരാഗത രീതിയിലുള്ള വാറ്റ് ഇപ്പോൾ കുറവാണ്. യുടൂബ് വീഡിയോകൾ മാതൃകയാക്കിയാണ് പലരും പയറ്റുന്നത്. ഇൻഡക്ഷൻ കുക്കറിൽ കോട നിറച്ച ശേഷം പ്ലാസ്റ്റിക് ട്യൂബ് ഉപയോഗിച്ച് വാറ്റിയെടുക്കുന്നതാണ് പൊതുവേയുള്ള രീതി. എയർകണ്ടീഷന്റെ കോയിൽ വഴിയും ചിലർ നീരാവി കടത്തിവിടുന്നുണ്ട്. ഇരുമ്പ് ഡ്രമ്മിൽ കോട ഒഴിക്കാനുള്ള ദ്വാരം മേൽമൂടി കൊണ്ട് അടച്ച ശേഷം പ്രത്യേക വാൽവിലൂടെ നീരാവി കടത്തിവിടുന്നതാണ് വില്പനയ്ക്കായി നിർമ്മിക്കുന്നവരുടെ പൊതുരീതി.
വാറ്റ്കേന്ദ്രങ്ങളിൽ പലതരം ഗന്ധം
കഴിഞ്ഞ ദിവസം ഒരു വാറ്റ് കേന്ദ്രത്തിനടുത്ത് ഉദ്യോഗസ്ഥരെത്തിയപ്പോൾ പോത്തിറച്ചി വേവുന്ന മണമടിച്ചു. സ്ഥലത്ത് എത്തിയപ്പോൾ വാറ്റിന്റെ ഗന്ധം അറിയാതിരിക്കാൻ മറ്റൊരടുപ്പിൽ ഇറച്ചി വേവിക്കുകയായിരുന്നു. നേരത്തെ കുറ്റിക്കാടുകളായിരുന്നു വാറ്റ് കേന്ദ്രം. ഇപ്പോൾ ഗന്ധം പുറത്ത് പോകാതിരിക്കാൻ വീട്ടിൽ തന്നെ അടുപ്പ് സജ്ജമാക്കുന്നവരുമുണ്ട്.
ജില്ലയിൽ അബ്കാരി കേസ്: 99 (ഈമാസം 8 - 24 വരെ)
അബ്കാരി കേസ് അറസ്റ്റ്: 55
പിടിച്ചെടുത്ത ചാരായം: 244.75 ലിറ്റർ
സ്പിരിറ്റ്: 15 ലിറ്റർ
വാഷ്: 9,676 ലിറ്റർ
വൈൻ: 16.25 ലിറ്റർ
ഒരു കുപ്പി വാറ്റിന്: 1,500 - 3,000 രൂപ
''
ചാരായം വാറ്റ് പിടികൂടാൻ വ്യാപകമായി പരിശോധനകൾ നടന്നുവരികയാണ്. പിടിക്കപ്പെടുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാകുന്ന തരത്തിലാണ് കേസ് ചാർജ് ചെയ്യുന്നത്.
ഐ. നൗഷാദ്, സി.ഐ
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |