മുണ്ട് മുറുക്കിയുടുത്ത് തൊഴിലാളികൾ
കൊല്ലം: കൊവിഡ് രണ്ടാം തരംഗത്തിൽ ഓട്ടം നിലച്ച് വണ്ടികൾ തുരുമ്പെടുത്ത് തുടങ്ങിയതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ മുണ്ട് മുറുക്കിയുടുക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്നാണ് അരിക്കാശിന് പോലും വകയില്ലാതെ തൊഴിലാളികൾ പട്ടിണിയിലായത്.
സാധാരണ തൊഴിൽ വിഭാഗങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് പലരും കുടുംബം പുലർത്തുന്നത്. മിച്ചം പിടിച്ചതെല്ലാം തീർന്നതോടെ പലരും പട്ടിണിയിലായി. കടം വാങ്ങാമെന്ന് കരുതിയാൽ മറ്റുള്ളവർക്കും വരുമാനം ഇല്ലാത്ത അവസ്ഥ. ജില്ലയിൽ അൻപതിനായിരത്തിലധികം തൊഴിലാളികൾ ഓട്ടോറിക്ഷ ഉപയോഗിച്ച് ഉപജീവനം നടത്തുന്നുണ്ട്. വാടകയ്‌ക്കെടുത്തും സ്വന്തമായും ഓട്ടോ ഓടുന്നവർ നിരവധിയാണ്. ലോക്ക് ഡൗണിനെ തുടർന്ന് കൈയിൽ പണമില്ലാതെ കുടുംബം നോക്കാൻ പോലും കഴിയാത്ത നിരവധിപേർ ആത്മഹത്യയുടെ വക്കിലാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം
ലോക്ക് ഡൗണിനെ തുടർന്ന് സ്വന്തമായി ഓട്ടോയുള്ളവരും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഫൈനാൻസും കൊള്ളപലിശയ്ക്ക് പണം കടം വാങ്ങിയുമൊക്കെയാണ് മിക്കവരും വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. പ്രതിമാസം ഭീമമായ തുകയാണ് സ്വകാര്യ ഫൈനാൻസ് സ്ഥാപനങ്ങൾ വായ്പാതിരിച്ചടവായി നിശ്ചയിച്ചിട്ടുള്ളത്.
ആനുകൂല്യ പട്ടികയിൽ അനർഹർ
സർക്കാർ തലത്തിലുള്ള അനുകൂല്യങ്ങളിൽ പലതിലും സാധാരണക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളുണ്ടാകാറില്ല. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. ഓട്ടോറിക്ഷ വാടകയ്‌ക്കെടുത്ത് ഓടുന്ന തൊഴിലാളികളിൽ പലരും ക്ഷേമനിധിയിൽ ഉൾപ്പെട്ടിട്ടില്ല. റോഡ് ടാക്സ് അടയ്ക്കുമ്പോൾ ക്ഷേമനിധി തുക അടച്ച രസീത് നൽകണമെന്ന് നിബന്ധനയുണ്ട്. വാഹനം വാടകയ്ക്ക് നൽകുന്നവരിൽ പലരും തങ്ങളുടെ ഇഷ്ടക്കാരുടെ പേരിൽ ക്ഷേമനിധി അടയ്ക്കുകയാണ്. ഇവരിൽ പലരും മറ്റ് ജോലികളുള്ളവരാണ്.
മറ്റുള്ളവർക്കായി ആദ്യമെത്തും
1. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ 5,000 ഓട്ടോറിക്ഷ ഡ്രൈവർമാരെയാണ് ഫസ്റ്റ് റെസ്‌പോണ്ടർമാരായി തിരഞ്ഞെടുത്തത്
2. അപകട രക്ഷാ പരിശീലനവും നൽകി
3. പ്രതിസന്ധി ഘട്ടത്തിൽ ഓട്ടോഡ്രൈവർമാരെ സഹായിക്കാൻ ആരുമില്ല
4. അപകടത്തിൽപ്പെട്ടവരെ പ്രതിഫലം വാങ്ങാതെ ആശുപത്രിയിലെത്തിക്കുന്നതിലും ഇവർ മുന്നിൽ
5. പരിശീലന ശേഷം വാഹനത്തിൽ പതിക്കാൻ സ്റ്റിക്കർ നൽകിയതൊഴിച്ചാൽ പിന്നീടാരും തിരിഞ്ഞുനോക്കിയിട്ടില്ല
ജില്ലയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ: 50,000 മുകളിൽ
നഗരത്തിൽ ഫസ്റ്റ് റെസ്‌പോണ്ടർമാർ: 5,000
സിറ്റി പെർമിറ്റ് ലഭിച്ചവർ: 5,000
''
പലചരക്ക് സാധനങ്ങൾ കടമായി നൽകുന്നവർ പോലും സഹായിക്കാനില്ലാത്ത അവസ്ഥയാണ്. ആശ്വാസ നടപടികൾ ഉണ്ടാകണം.
അഭിലാഷ്
ഓട്ടോ ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |