ജില്ലാഭരണകൂടം സംസ്ഥാന സർക്കാരുമായി ചർച്ച നടത്തും
പ്രദേശവാസികൾക്കുള്ള ഇളവ് സംബന്ധിച്ച് കരട് റിപ്പോർട്ട് ആവശ്യപ്പെട്ടു
കൊല്ലം: ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് നിറുത്തിവയ്ക്കാൻ ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ അസിഫ് കെ. യൂസുഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കുള്ള ഇളവ് സംബന്ധിച്ച് കരട് റിപ്പോർട്ട് സമർപ്പിക്കാനും ഇന്നലത്തെ യോഗം ദേശീയപാതാ വിഭാഗത്തോടും കരാറുകാരോടും ആവശ്യപ്പെട്ടു.
ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരുമായി ചർച്ച നടത്തും. ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ ലോക്ക് ഡൗണിന് ശേഷം കൊല്ലത്ത് വീണ്ടും യോഗം വിളിച്ചുചേർക്കും. സംസ്ഥാന സർക്കാർ ടോൾ പിരിവിന് പച്ചക്കൊടി കാട്ടിയാൽ പ്രദേശവാസികൾക്കുള്ള ഇളവ് അന്തിമമാക്കിയ ശേഷം അനുമതി നൽകും.
ദേശീയപാതയുടെ ആറുവരി വികസനം പൂർത്തിയാക്കിയ ശേഷമേ ടോൾ പിരിവ് പാടുള്ളുവെന്ന് യോഗത്തിൽ പങ്കെടുത്ത ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി. ലാലു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ. ആരുൺ ബാബു തുടങ്ങിയവർ ആവശ്യപ്പെട്ടു. ആർ.ടി.ഒ രാജീവ്, എ.സി.പി വിജയൻ, ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ, ടോൾ പിരിവ് കരാറെടുത്ത കമ്പനിയുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
പ്രതിഷേധം വിലങ്ങായി
ചൊവ്വാഴ്ച ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചപ്പോൾ വിവിധ സംഘടനകൾ പ്രതിഷേധവുമായെത്തി. ഇതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ഇന്നലെ യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ബൈപ്പാസിൽ ടോൾ പിരിവിനുള്ള കരാറായിരുന്നെങ്കിലും ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിനാൽ പിരിവ് ആരംഭിക്കാനായില്ല. മൂന്ന് മാസത്തെ കരാർ കാലാവധി കഴിഞ്ഞതോടെ ആദ്യ ഏജൻസി പിന്മാറി. രണ്ടാമത് കരാറെടുത്ത കമ്പനിയാണ് തിങ്കളാഴ്ച ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |