കൊല്ലം: കുടുംബശ്രീ മുഖേനെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പെത്തിക്കുന്ന കെ.എസ്.എഫ്.ഇയുടെ വിദ്യാശ്രീ പദ്ധതിക്ക് മെല്ലെപോക്ക്. പദ്ധതിയിൽ അംഗമായ പകുതിയിലധികം പേർക്കും ലാപ്ടോപ് നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് ലാപ്ടോപ്പ് വിതരണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രാവർത്തികമാക്കാനായില്ല. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ലാപ്ടോപ് നൽകുന്നതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.
പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് 14, 000 രൂപയ്ക്ക് ലാപ്ടോപ് നൽകുന്നതിന് ആരംഭിച്ച പദ്ധതിയാണ് വിദ്യാശ്രീ. പ്രതിമാസം 500 രൂപവീതം അടയ്ക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് ഇതിൽ അംഗമാകാം. മൂന്നുമാസത്തെ തവണകൾ അടച്ചുകഴിഞ്ഞാൽ ലാപ്ടോപ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അഞ്ചിലധികം തവണകൾ മുടക്കമില്ലാതെ അടച്ചവർക്കും ലാപ്ടോപ് ലഭ്യമായില്ല. ലാപ്‌ടോപ്പിന് നിലവിൽ 18,000 രൂപ നൽകേണ്ടിവരുന്നതാണ് പ്രതിസന്ധിയായി കെ.എസ്.എഫ്.ഇ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ മാസംതന്നെ വിതരണം പൂർത്തിയാക്കാനാണ് ശ്രമം.
കൃത്യമായ ഏകോപനമില്ല
വിദ്യാശ്രീപദ്ധതി നടത്തിപ്പിന്റെ ചുമതല കെ.എസ്.എഫ്.ഇ, കുടുംബശ്രീ മിഷൻ, ഐ.ടി മിഷൻ എന്നിവയ്ക്കാണ്. ഇതിന്റെ ഏകോപനത്തിനായി ജില്ലാതലത്തിൽ കോ ഒാർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും കൃത്യമായ നടപടികളുണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. ഏകോപനത്തിന്റെ അഭാവം മൂലമാണ് ലാപ്ടോപ് വിതരണത്തിൽ കലാതാമസമുണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്.
വിദ്യാശ്രീ പദ്ധതി
1. പ്രതിമാസ തവണസംഖ്യ 500 രൂപ, കാലാവധി 30 മാസം
2. മുടക്കമില്ലാതെ പണം അടയ്ക്കുന്നവർക്ക് 3 തവണാ സംഖ്യകൾ (1500 രൂപ) ഇളവ് നൽകും
3. 1 മുതൽ 9 വരെയുള്ള തവണകൾ മുടക്കമില്ലാതെ അടയ്ക്കുന്നവർക്ക് പത്താമത്തെ തവണസംഖ്യയും 1 മുതൽ 19 വരെയുള്ള തവണകൾ കൃത്യമായി അടയ്ക്കുന്നവർക്ക് ഇരുപതാമത്തെ തവണസംഖ്യയും ഒഴിവാക്കും
4. 1 മുതൽ 30 തവണവരെ കൃത്യമായി അടയ്ക്കുന്നവർക്ക് ഈ പദ്ധതിക്കുശേഷം പുതുതായി ആരംഭിക്കുന്ന പദ്ധതിയിൽ ചേരുന്നതിനായി ആദ്യ തവണാ സംഖ്യയിലേക്ക് 500 രൂപ വരവുവയ്ക്കും
5. കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമേ ചേരാൻ കഴിയൂ, വിദ്യാർത്ഥികളായ മക്കൾ വേണമെന്ന് നിർബന്ധമില്ല
6. കുടുംബശ്രീ യൂണിറ്റിലെ അംഗസംഖ്യ 30ൽ താഴെയാണെങ്കിലും ചേരാം
7. കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ ആരംഭിക്കുന്ന സുഗമ അക്കൗണ്ടിലാണ് അംഗങ്ങളുടെ തിരിച്ചടവ് നടത്തേണ്ടത്
നടപടിക്രമം
1. ലാപ്ടോപിന് ആവശ്യമായ പരമാവധി തുകയായ 14250 രൂപ അനുവദിക്കും. ബാക്കി തുകയുണ്ടെങ്കിൽ പതിമൂന്നാം തവണ മുതൽ പലിശ സഹിതം തിരിച്ചുനൽകും.
2. അപേക്ഷാ ഫോമിൽ എ.ഡി.എസ് ഭാരവാഹികൾ സാക്ഷ്യപ്പെടുത്തണം
3. സംസ്ഥാന ഐ.ടി വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ ലാപ്ടോപ്പ് വാങ്ങാൻ മാത്രമേ തുകനൽകൂ
4. കെ.എസ്.എഫ്.ഇ ലാപ്‌ടോപ് വാങ്ങുന്നതിനുള്ള പണം അത് സപ്ലൈ ചെയ്യുന്ന കമ്പനിക്കാണ് നൽകുക
5. പദ്ധതിയുടെ പലിശനിരക്ക് 9 ശതമാനം. എന്നാൽ സർക്കാർ അഞ്ചും കെ.എസ്.എഫ്.ഇ നാലും ശതമാനം പലിശ വഹിക്കുന്നതിനാൽ ഇടപാടുകാർക്ക് പലിശയിനത്തിൽ ഒന്നും അടയ്‌ക്കേണ്ടതില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |