മൺറോത്തുരുത്ത്: ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിട്ടും വേലിയേറ്റത്തിൽ അനുദിനം മുങ്ങുകയാണ് മൺറോത്തുരുത്ത്. കല്ലടയാറും അഷ്ടമുടി കായലും സംയോജിക്കുന്ന ഡെൽറ്റാ പ്രദേശം എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്ന ജൈവ വൈവിദ്ധ്യ പ്രദേശമാണ് ഇവിടം.
പരമ്പരാഗത തൊഴിൽ മേഖലകൾ നിശ്ചലമായ അവസ്ഥയിൽ ടൂറിസം മേഖല ദ്വീപ് നിവാസികൾക്ക് അതിജീവന പാതയാണ്. എന്നാൽ കൊവിഡും പാരിസ്ഥിതിക പ്രശ്നങ്ങളും പ്രദേശവാസികളുടെ ജീവിതത്തിൽ വീണ്ടും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
തെന്മല, പരപ്പാർ അണക്കെട്ടുകൾ നിർമ്മിച്ചതോടെ കല്ലടയാറിന്റെ ഒഴുക്ക് നിലയ്ക്കുകയും കായലിൽ നിന്നുള്ള ഓരുവെള്ളം കയറി നെൽകൃഷി ഏതാണ്ട് പൂർണമായും നശിക്കുകയും ചെയ്തു. അമിത ലവണവും ജലവിതാനം ഉയർന്നതും മൂലം കാർഷിക മേഖല പൂർണമായും നശിച്ചു. പ്രദേശം ഇപ്പോൾ മുങ്ങിപ്പോയേക്കുമോയെന്ന ഭീഷണിയിലാണ്. സുനാമിയെ തുടർന്ന് ഭൗമപ്ലേറ്റുകളിലുണ്ടായ സ്ഥാനഭ്രംശവും അനിയന്ത്രിതമായ മണലൂറ്റുമാണ് ഭീഷണിക്ക് കാരണം.
പഞ്ചായത്ത് രൂപീകരണം
1953ലാണ് മൺറോത്തുരുത്ത് പഞ്ചായത്ത് നിലവിൽ വന്നത്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകളും അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന സി. കേശവന്റെ പ്രത്യേക താല്പര്യവുമാണ്, ജനസംഖ്യയിൽ കുറവായിട്ടുകൂടി പ്രദേശത്തെ ഒരു പഞ്ചായത്തായി രൂപീകരിക്കാൻ കാരണമായത്.
ആകെ വിസ്തീർണം: 13.37 ചതുരശ്ര കിലോ മീറ്റർ
വാർഡുകൾ: 13
ദുരിതത്തിൽ: 7 വാർഡുകളിലെ 500 കുടുംബങ്ങൾ
തുരുത്തിന്റെ ആവശ്യങ്ങൾ
1. പൂർണമായും സർക്കാർ ഏറ്റെടുക്കണം (പലരാജ്യങ്ങളിലും ഡെൽറ്റ മേഖല സർക്കാർ നിയന്ത്രണത്തിലാണ്)
2. ജൈവ വൈവിദ്ധ്യങ്ങൾ ഉപയോഗിച്ച് കണ്ടൽപാർക്കും ഇക്കോ ടൂറിസവും
3. ആംഫിബിയൻ വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുക
4. റെയിൽവേ സ്റ്റേഷൻ- പെരുങ്ങാലം റോഡ് ഉയരം കൂട്ടണം
5. മികച്ച ഇക്കോ ടൂറിസ്റ്റ് വില്ലേജാക്കി മാറ്റണം
''
വേലിയേറ്റത്തെ പ്രകൃതി ദുരന്തമായി ഇതുവരെ കണക്കാക്കിയിട്ടില്ല. സർക്കാർ അടിയന്തരമായി ദുരന്തനിവാരണ പാക്കേജ് പ്രഖ്യാപിക്കണം.
കെ. രാധാകൃഷ്ണൻ
മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |