അവശർക്ക് കൈത്താങ്ങായി സന്നദ്ധസേന
കൊല്ലം: പ്രായാധിക്യവും രോഗങ്ങളും കാരണം അവശത അനുഭവിക്കുന്നവർക്ക് സർക്കാർ സേവനവും ആനുകൂല്യങ്ങളും വീട്ടിലെത്തിക്കാൻ സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നു. തദ്ദേശ സ്വയംഭരണ, സാമൂഹിക നീതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക.
സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും കൃത്യസമയത്ത് എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടാംഘട്ടമായി അവശത അനുഭവിക്കുന്ന രോഗികൾക്ക് പാലിയേറ്റീവ് കെയർ മാതൃകയിൽ വീടുകളിലെത്തി ചികിത്സയും ലഭ്യമാക്കും. പല സർക്കാർ ആനുകൂല്യങ്ങൾക്കും അക്ഷയ കേന്ദ്രങ്ങളിലോ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലോ എത്തിയാണ് അപേക്ഷ നൽകേണ്ടത്. സംസ്ഥാനത്ത് വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും എണ്ണം വർദ്ധിക്കുകയാണ്. ഈ വിഭാഗക്കാർക്ക് വീട്ടിലെത്തി അപേക്ഷ തയ്യാറാക്കി നൽകി ആനുകൂല്യങ്ങൾ ഉറപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും പക്കൽ നിലവിലുള്ള രേഖകളിൽ നിന്ന് പ്രത്യേകം സർവേ നടത്തിയാകും സേവനം ലഭ്യമാക്കേണ്ടവരെ തിരഞ്ഞെടുക്കുക.
ലഭ്യമാക്കുന്ന സേവനങ്ങൾ
1. സന്നദ്ധസേനാ പ്രവർത്തകർ വഴി വീടുകളിലെത്തി തദ്ദേശ സ്ഥാപനങ്ങൾ മസ്റ്ററിംഗ് നടത്തും
2. ഉദ്യോഗസ്ഥരെ വീടുകളിലെത്തിച്ച് ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കും
3. വീടുകളിലെത്തി പെൻഷൻ - ദുരിതാശ്വാസ നിധികളിലേക്കുള്ള അപേക്ഷകൾ അയപ്പിക്കും
4. സാമ്പത്തിക ശേഷിയുള്ളവർക്ക് അവർ നൽകുന്ന പണം ഉപയോഗിച്ചും അല്ലാത്തവർക്ക് തുക കണ്ടെത്തിയും മരുന്ന് വാങ്ങി നൽകും
സേനാംഗങ്ങൾ
1. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ചെറുപ്പക്കാർ
2. ജനമൈത്രി പൊലീസ് അംഗങ്ങൾ
3. അക്ഷയ കേന്ദ്രം പ്രവർത്തകർ
പദ്ധതി നടത്തിപ്പ്
തദ്ദേശ സ്ഥാപന സെക്രട്ടറി, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരടങ്ങുന്ന സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. തദ്ദേശ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനാകും ഏകോപന ചുമതല. പ്രദേശത്തെ ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തകൻ ജനറൽ കൺവീനറും അക്ഷയ കേന്ദ്രം പ്രതിനിധി ജോയിന്റ് കൺവീനറുമായിരിക്കും.
കമ്മിറ്റി അംഗസംഖ്യ
പഞ്ചായത്ത്: 15
മുനിസിപ്പാലിറ്റി: 17
കോർപ്പറേഷൻ: 25
''
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽ, അതിനുള്ള സമ്പത്ത് കണ്ടെത്തൽ എന്നിവ സമിതിയുടെ ചുമതലയാണ്. അർഹരായവർക്ക് തന്നെയാണ് സേവനം ലഭ്യമാകുന്നതെന്ന് തദ്ദേശ സ്ഥാപനം ഉറപ്പാക്കും.
സാമൂഹിക നീതി വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |