ക്ളാസുകൾ നഷ്ടപ്പെട്ട് 3,888 വിദ്യാർത്ഥികൾ
കൊല്ലം: അദ്ധ്യയനവർഷം തുടങ്ങി ദിവസങ്ങളായിട്ടും ഒരു ക്ലാസ് പോലും കേൾക്കാനാകാതെ ജില്ലയിൽ 3,888 വിദ്യാർത്ഥികൾ. 1,440 വിദ്യാർത്ഥികൾ പൊതുപഠന കേന്ദ്രങ്ങളിലെത്തിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളിൽ പങ്കെടുക്കാൻ വീട്ടിൽ ടി.വിയോ ലാപ്ടോപ്പോ കമ്പ്യൂട്ടറോ സ്മാർട്ട് ഫോണുകളോ ഇല്ലാത്ത 5,328 വിദ്യാർത്ഥികളാണ് ആകെയുള്ളത്.
ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കിടയിൽ അദ്ധ്യാപകർ നടത്തിയ കണക്കെടുപ്പിലാണ് ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്തവരെ കണ്ടെത്തിയത്.
ഇത്തരം വിദ്യാർത്ഥികൾക്കായി കഴിഞ്ഞ വർഷം പൊതുപഠന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. അങ്കണവാടികൾ, ലൈബ്രറികൾ, ക്ലബുകൾ എന്നിവിടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇവിടങ്ങളിൽ ടി.വി ഇല്ലെങ്കിൽ സന്നദ്ധ പ്രവർത്തകരുടെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ സഹായത്തോടെ സംഘടിപ്പിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പൊതുപഠന കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവരാണ് 3,888 വിദ്യാർത്ഥികൾ.
സുമനസുകൾ ഉണരണം
1. കഴിഞ്ഞ അദ്ധ്യയനവർഷം സംഘടനകളും വ്യക്തികളും ഡിജിറ്റൽ പഠന സൗകര്യം ഒരുക്കി
2. ഇത്തവണ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല
3. ലോക്ക് ഡൗണിൽ കടകൾ തുറക്കാത്തതും പ്രശ്നമാണ്
4. ഡി.ഡി.ഇ ഓഫീസിലോ സർവ ശിക്ഷ കേരളയിലോ ബന്ധപ്പെട്ടാൽ വിദ്യാർത്ഥികളുടെ വിവരം ലഭിക്കും
5. അർഹരായവർക്ക് സഹായം എത്തിക്കാൻ ഡി.ഡി.ഇ ഓഫീസ് ഇടപെടും
ജില്ലയിൽ ആകെ വിദ്യാർത്ഥികൾ: 2,60,602 (പൊതുവിദ്യാലയം)
ക്ലാസിൽ പങ്കെടുക്കാത്തവർ: 3,888
പൊതു പഠന കേന്ദ്രങ്ങളിൽ: 1,440
ഡിജിറ്റൽ പഠന സൗകര്യമില്ലാത്തവർ: 5,328
''
ഡിജിറ്റൽ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അത് സജ്ജീകരിക്കാൻ ശ്രമം നടന്നുവരുന്നു. ഇപ്പോൾ വിക്ടേഴ്സ് ചാനലിൽ കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങളുടെ ഓർമ്മപ്പെടുത്തലാണ് നടക്കുന്നത്. അടുത്ത ദിവസങ്ങളിൽ പുതിയ പാഠഭാഗങ്ങൾ പഠിപ്പിക്കും.
സുബിൻ പോൾ, ഡി.ഡി.ഇ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |