കൊല്ലം: കേരളകൗമുദി ഏജന്റ് ശിവകുമാറിനെ ബുധനാഴ്ച രാത്രി ഇടപ്പള്ളിക്കോട്ടയിൽ നിന്ന് അന്യായമായി കസ്റ്റഡിയിലെടുത്ത ചവറ പൊലീസ് കുറ്റമെന്തെന്ന ചോദ്യത്തിന് മുന്നിൽ ഉരുണ്ടുകളിക്കുന്നു. മാസ്ക് ധരിച്ചില്ല, കൊവിഡ് നിയമങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി പിഴ ഈടാക്കാനുള്ള ശ്രമത്തിന് വഴങ്ങാത്തതിനാൽ ബൈക്ക് വിട്ടുകൊടുക്കാതെ പിടിച്ചുവച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി പത്രത്തിന്റെ പണം അടയ്ക്കാനായി പോകും വഴിയാണ് ചവറ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും പൊലീസ് സംഘം അത് നോക്കാൻ തയ്യാറായില്ല. സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം നിറുത്തിയ ശേഷം രാത്രി പത്തോടെയാണ് ബൈക്കിന്റെ താക്കോലിനൊപ്പം കൊരുത്തിരുന്ന വീടിന്റെ താക്കോൽ ഊരി നൽകിയത്. ബൈക്ക് ആവശ്യപ്പെട്ടപ്പോൾ ഇന്നലെ എത്താൻ പറഞ്ഞ് മടക്കിഅയച്ചു.
ഇന്നലെ ശിവകുമാർ സ്റ്റേഷനിലെത്തി ബൈക്ക് ആവശ്യപ്പെട്ടപ്പോൾ ബൈക്ക് ആരാണ് കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ആരാണ് പിടിച്ചത്, ഏത് ജീപ്പാണ് എന്നൊക്കെയായിരുന്നു പൊലീസുകാരുടെ ചോദ്യം. ഒടുവിൽ അഞ്ഞൂറ് രൂപ അടച്ചാൽ ബൈക്ക് വിട്ടുനൽകാമെന്നായി. പിഴ കോടതിയിൽ അടയ്ക്കാമെന്ന് മറുപടി പറഞ്ഞപ്പോൾ മാസ്ക് ധരിച്ചില്ല, കൊവിഡ് നിയമങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയുള്ള കടലാസുമായെത്തി. ചെയ്യാത്ത കുറ്റങ്ങൾ ഏൽക്കില്ലെന്ന് ശിവകുമാർ പറഞ്ഞതോടെ ബൈക്ക് വിട്ടുകൊടുക്കാതെ ഇന്നലെയും മടക്കി അയയ്ക്കുകയായിരുന്നു. ചവറ പൊലീസ് വഴിയിൽ കാണുന്നവരെ പിടിച്ചുകൊണ്ടുപായി വെറുതെ പിഴചുമത്തുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |