ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
കൊല്ലം: ഇലക്ട്രിക് വാഹന വില്പനക്കാരുടെ പരസ്യത്തിൽ വീണുപോയാൽ പോക്കറ്റിലെ കാശ് പെറ്റിയടയ്ക്കാൻ തികയാതെ വരും. ലൈസൻസ്, രജിസ്‌ട്രേഷൻ, ഇൻഷ്വറൻസ് എന്നിവ ആവശ്യമില്ലെന്ന തരത്തിലാണ് ചില വില്പനക്കാർ പരസ്യം നൽകുന്നത്. മോഹന വാഗ്ദാനത്തിൽ വീണുപോയാൽ പെറ്റി അടച്ചാലേ വീട്ടിലെത്താനാകൂ.
മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കുടുങ്ങുമ്പോഴാണ് പലരും സത്യാവസ്ഥ മനസിലാക്കുന്നത്.
ബാറ്ററി ശേഷി 250 വാട്ട്സിൽ കുറവുള്ള സ്‌കൂട്ടറുകൾക്ക് മാത്രമാണ് രജിസ്‌ട്രേഷൻ ആവശ്യമില്ലാത്തത്. മോട്ടോർ വാഹന നിയമമനുസരിച്ച് ഇവ വാഹനങ്ങളുടെ പട്ടികയിൽ ഉൾപെടാത്തതുകൊണ്ടാണ് രജിസ്‌ട്രേഷൻ ആവശ്യമില്ലാത്തത്. എന്നാൽ നിലവിൽ വിപണിയിലുള്ള സ്‌കൂട്ടറുകളിൽ മിക്കതും ബാറ്ററി ശേഷി കൂടുതലുള്ളവയാണ്. വാഹനം വാങ്ങുന്നവർക്ക് ഇതേകുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് വില്പനക്കാർ മുതലെടുക്കുന്നത്.
രജിസ്ട്രേഷൻ ആവശ്യമുള്ളത്
1. 250 വാട്ട്സിൽ കൂടുതലുള്ള ബാറ്ററി കപ്പാസിറ്റി
2. വേഗത 25 കിലോമീറ്ററിൽ കൂടുതലുള്ളവ
3. മൊത്തം ചാർജിൽ 30 മിനിട്ടിൽ കൂടുതൽ യാത്ര ലഭിച്ചാൽ
4. ബാറ്ററി പാക്ക് ഒഴികെ വാഹനത്തിന് 60 കിലോഗ്രാമിൽ കൂടുതൽ ഭാരം
രജിസ്‌ട്രേഷൻ വേണ്ടാത്ത വാഹനങ്ങളുടെ പ്രത്യേകത
1. 25 കിലോ മീറ്ററിൽ കൂടുതൽ വേഗം ലഭിച്ചാൽ പവർ അസിസ്റ്റന്റ് ഓഫാകും
2. പെർഫോമൻസ് കുറവായിരിക്കും
3. വാഹനത്തിന് പരമാവധി 60 കിലോഗ്രാം ഭാരം
4. ആക്സിലേറ്ററി പെഡൽ സൗകര്യം (സൈക്കിൾ പോലുള്ളവ)
പിഴ
ഇൻഷ്വറൻസ് ഇല്ലെങ്കിൽ: ആദ്യതവണ 2,000 രൂപ, പിന്നീട് 4,000 രൂപ
ലൈസൻസ് ഇല്ലെങ്കിൽ: 5,000 രൂപ
അനുമതിയില്ലാതെ നിരത്തിലറങ്ങിയാൽ: 5,000 രൂപ
"
250 വാട്ട്സിൽ കൂടുതൽ ബാറ്ററി കപ്പാസിറ്റിയുള്ളതോ വാഹനത്തിന്റെ വേഗത 25 കിലോമീറ്ററിൽ കൂടുതൽ ലഭ്യമാവുകയോ ചെയ്‌താൽ അവ നിർബന്ധമായും രജിസ്ട്രേഷന് വിധേയമാക്കണം.
ആർ. രാജീവ്
ആർ.ടി.ഒ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |