തോന്നിയപോലെ സർവീസ് ചാർജ്
കൊല്ലം: സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മുതലെടുത്ത് ഹോം ഡെലിവറിക്ക് ഹോട്ടലുകൾ ഭീമമായ സർവീസ് ചാർജ് ഈടാക്കുന്നു. ഓൺലൈൻ ഫുഡ് ഡെലിവറിക്ക് തുച്ഛമായ സർവീസ് ചാർജ് ഈടാക്കുന്നിടത്താണ് ചില ഹോട്ടലുകൾ ഉപഭോക്താക്കളുടെ പോക്കറ്റടിക്കുന്നത്.
കൊല്ലം നഗരത്തിൽ 60 രൂപയുടെ ഊണ് രണ്ട് കിലോമീറ്ററിനുള്ളിൽ എത്തിക്കുന്നതിന് സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയത് 50 രൂപയാണ്.
ഇന്നലെ എസ്.എൻ കോളേജിന് സമീപത്തെ ഒരു ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം വാങ്ങിയ യുവാക്കളിൽ നിന്നാണ് അധിക ചാർജ് ഈടാക്കിയത്. രാവിലെ പതിനൊന്നോടെ ഫോണിൽ വിളിച്ച് മൂന്ന് ഊണും രണ്ട് ചിക്കൻ കറിയും ബുക്ക് ചെയ്തു. വില ചോദിച്ചപ്പോൾ തിരികെ വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു. തിരികെ വിളിക്കുന്നതിന് പകരം ഉച്ചയ്ക്ക് 12.30 ഓടെ പാഴ്സലെത്തി.
ബില്ല് ഇല്ലാതെ 370 രൂപ വാങ്ങി പാഴ്സൽ കൈമാറി. ഹോട്ടലിലേയ്ക്ക് വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ പെട്രോൾ വിലയെ പറ്റി അറിയില്ലേയെന്നായിരുന്നു മറുചോദ്യം. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ അടുത്ത ദിവസത്തെ പാഴ്സലിൽ അഡ്ജസ്റ്റ് ചെയ്യാമെന്നായി. ഓൺലൈൻ ഫുഡ് ഡെലിവറിക്ക് അഞ്ചുകിലോമീറ്റർ പരിധിയിൽ 20 രൂപ മാത്രം ഈടാക്കുന്നിടത്താണ് ചില ഹോട്ടലുകളുടെ കഴുത്തറുപ്പൻ കൊള്ള.
രസം, തോരൻ, അച്ചാർ,
സ്റ്റാൻഡേർഡ് ഊണ്!
സ്റ്റാൻഡേർഡ് ഊണാണ് നൽകേണ്ടതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും രസം, തോരൻ, അച്ചാർ, ചമ്മന്തി എന്നിവയിലൊതുങ്ങി ഊണ്. ഏഴുപത് രൂപയുടെ ചിക്കൻ കറിയിൽ അൻപത് ഗ്രാം പോലും ചിക്കൻ ഉണ്ടായിരുന്നില്ല. ഇതിന് പുറമേയാണ് 50 രൂപ പെട്രോൾ ചാർജ് അധികമായി വാങ്ങിയത്.
ഈടാക്കിയത്
മൂന്ന് ഊണ്: 180 രൂപ
ചിക്കൻ കറി (രണ്ട്): 140
പെട്രോൾ ചാർജ്: 50
ആകെ: 370
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |