കൊല്ലം: അനശ്വരനടൻ സത്യന്റെ വീട്ടിൽ നിന്ന് ലഭിച്ച പോസ്റ്റ്കാർഡ് ഇന്നും നിധിപോലെ സൂക്ഷിക്കുന്ന ഒരു കടുത്ത ആരാധകനുണ്ട് കൊട്ടാരക്കരയിൽ. 71കാരനായ കലാശാല ഹരിദാസ്. സത്യന്റെ മരണത്തിൽ പങ്കെടുത്തതിന് നന്ദിയറിയിച്ചുകൊണ്ടുള്ളതാണ് അരനൂറ്റാണ്ടിന്റെ പഴക്കമുള്ള കാർഡ്. കാർഡിൽ സത്യന്റെ വിധവ ജെസിയയുടെ ഒപ്പുമുണ്ട്. കൊട്ടാരക്കര എഴുകോൺ കാരുവേലിൽ യവനികയിൽ ഹരിദാസിന് പന്ത്രണ്ടാം വയസിലാണ് സത്യനോട് ആരാധന തുടങ്ങിയത്. ഇരുമ്പനങ്ങാട് സ്കൂളിൽ പഠിക്കുമ്പോഴാണ് കുണ്ടറ ഇളമ്പള്ളൂരിൽ റൗഡി എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ക്ളാസ് കട്ടുചെയ്ത് കൂട്ടുകാർക്കൊപ്പം ഹരിദാസ് ഷൂട്ടിംഗ് കാണാനെത്തി. അന്ന് മനസിൽ ചേക്കേറിയതാണ് സത്യൻ. ആ ചിത്രം റിലീസായപ്പോൾ തിയേറ്ററിൽ പോയി കണ്ടത് മൂന്നുതവണ.
ഡയറിയെഴുത്ത് ശീലമായതിനാൽ ഓരോവർഷവും പുതിയ ഡയറിയിലേക്ക് ഇംഗ്ളീഷിലുള്ള കാർഡ് മാറ്റിവയ്ക്കും. കോഴിക്കോട് വിട്ട് ഇരുമ്പനങ്ങാട് സ്കൂളിലെത്തി ചിത്രകലാ അദ്ധ്യാപകനായി. വീടിനോട് ചേർന്ന് കലാശാലയെന്ന പേരിൽ ഇപ്പോഴും രംഗകലയുടെ ഉപകരണങ്ങളുടെ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കലാശാല ഹരിദാസും സംഘവും സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലടക്കം സ്റ്റേജുകൾ ഒരുക്കിയിട്ടുണ്ട്. ഭാര്യ രമയും മക്കൾ ഷൈനും ചിലങ്കയും പ്രോത്സാഹനവുമായി കൂടെയുണ്ട്.
കാർഡ് വന്ന വഴി
പഠനശേഷം ഹരിദാസ് കോഴിക്കോട് ട്രെയിനിംഗ് കോളേജിൽ ചിത്രകലാ അദ്ധ്യാപകനായി. തൊട്ടടുത്ത വർഷമാണ് സത്യന്റെ മരണം. അവിടെ നിന്ന് വണ്ടികയറി തിരുവനന്തപുരത്തെത്തി. സത്യന്റെ വീട്ടിലെത്തിയപ്പോഴേക്കും സംസ്കാര ചടങ്ങ് പൂർത്തിയായിരുന്നു. കുറച്ചാളുകൾ മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. നേരത്തേയുണ്ടായിരുന്ന ആൾത്തിരക്കുമൂലം അവിടത്തെ ഒരു മതിൽ തകർന്നിരുന്നു. വരുന്നവരെല്ലാം അവിടെ വച്ചിരുന്ന ഒരു ബുക്കിൽ പേരും വിലാസവും എഴുതുന്നതുകണ്ട് അതിൽ ജോലിസ്ഥലത്തെ വിലാസം കുറിച്ചു. രണ്ടാഴ്ച കഴിഞ്ഞ് കിട്ടിയത് സത്യന്റെ ഭാര്യയുടെ പേരും ഒപ്പുമുള്ള അറിയിപ്പുകാർഡാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |