ഭക്ഷണ വിതരണക്കാരെ വിരട്ടിയോടിക്കൽ പതിവ്
കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് പാഴ്‌സൽ സർവീസും ഹോം ഡെലിവെറിയും മാത്രമായി ഹോട്ടലുകളുടെ പ്രവർത്തനം ചുരുങ്ങിയിട്ടും അവർക്ക് നേരെ വടിയെടുത്ത് സിറ്റി പൊലീസ്. വൈകിട്ട് ഏഴ് വരെയാണ് ഹോട്ടലുകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുള്ളതെങ്കിലും ആറരയോടെ പൂട്ടിക്കാൻ പൊലീസ് സംഘമെത്തുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ഹോട്ടലുകൾക്ക് മുന്നിലുള്ള ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് നേരെ വിരട്ടലും അവരെ ആട്ടിപ്പായിക്കലുമൊക്കെയാണ് പിന്നീട് നടക്കുന്നത്.
കഴിഞ്ഞ ദിവസം ചിന്നക്കടയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പാഴ്‌സലുകൾ ശേഖരിക്കാനെത്തിയ വിതരണക്കാർക്ക് നേരെ പൊലീസ് തട്ടിക്കയറിയ സംഭവമുണ്ടായി. സമയം 6.45 ആയതേയുള്ളൂവെന്നറിയിച്ച വിതരണക്കാരനായ യുവാവിനെ ആക്ഷേപിച്ചാണ് പൊലീസ് പ്രതികാരം തീർത്തത്. സമയം നിശ്ചയിക്കുന്നത് പൊലീസുകാരാണെന്ന തരത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് യുവാവ് 'കേരളകൗമുദി'യോട് പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഹോട്ടലുടമ പൊലീസിനോട് ഹോം ഡെലിവെറിക്കുള്ളവ മാത്രമേയുള്ളുവെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാൻ തയാറായില്ല. കേവലം അഞ്ച് മിനിട്ടിനുള്ളിൽ തീർക്കേണ്ട ജോലി പൊലീസ് ഇടപെട്ട് തടസപ്പെടുത്തിയത് മൂലം 20,000 രൂപയോളം നഷ്ടമുണ്ടായതായി ഹോട്ടലുടമ പറയുന്നു.
ഡെലിവറി ബോയ്സിനും നഷ്ടക്കച്ചവടം
തുച്ഛമായ വേതന, കമ്മീഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്നവരാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. ഓൺലൈനിലൂടെ ലഭിക്കുന്ന ഓർഡറുകൾ കൃത്യമായി വിതരണം ചെയ്തില്ലെങ്കിൽ ഭക്ഷണത്തിന്റെ പൂർണവില ഇവർക്കുള്ള വേതനത്തിൽ നിന്ന് ഈടാക്കും. അത്തരത്തിൽ കണക്കുകൂട്ടിയാൽ ഹോട്ടലുടമയ്ക്കുണ്ടായ അത്രതന്നെ തുക വിതരണക്കാരൻ ഓൺലൈൻ കമ്പനിക്ക് നൽകേണ്ടിവരും. നഗരത്തിലെ പല ഹോട്ടലുകൾക്ക് മുന്നിലും വൈകിട്ട് ആറര മുതൽ തുടങ്ങുന്ന പൊലീസ് അതിക്രമം ഉടമകളെയും വിതരണക്കാരെയും ഒരേപോലെ ദ്രോഹിക്കുകയാണ്.
പിഴിയുന്നവർക്ക് പിഴയില്ല
ഓൺലൈൻ വിതരണക്കാരെ ഒഴിവാക്കി നേരിട്ട് ഭക്ഷണവിതരണം നടത്തുന്ന ഹോട്ടലുകളും നഗരത്തിലുണ്ട്. ഗുണനിലവാരമില്ലാത്ത ഭക്ഷണവും അമിത ഡെലിവറി ചാർജുമൊക്കെയായി രാത്രി വൈകിയും പ്രവർത്തിക്കുന്ന ഇത്തരക്കാരെ കണ്ടില്ലെന്ന് നടിക്കാൻ പൊലീസിനാകുന്നുണ്ട്. ഇവരൊക്കെ പൊലീസിന് 'വേണ്ടപ്പെട്ടവർ' ആയതുകൊണ്ടാകാം ഒഴിവാക്കുന്നതെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |