എസ്.ഐ കുഴഞ്ഞുവീണു
കൊല്ലം: എ.സി.പിയുടെ വ്യക്തിഹത്യയും മാനസിക സമ്മർദ്ദവും താങ്ങാനാകാതെ എസ്.ഐ കുഴഞ്ഞുവീണു. കൊല്ലം എ.ആർ ക്യാമ്പിൽ വിവിധ ചുമതലയുള്ള ചവറ സ്വദേശിയായ എസ്.ഐയാണ് ഇന്നലെ ക്യാമ്പിലെ മുറിയിൽ കുഴഞ്ഞുവീണത്.
ഇദ്ദേഹത്തിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥർ ലീവെടുത്തതിനെ തുടർന്ന് തുടർച്ചയായി രണ്ടുദിവസം ഡ്യൂട്ടി നൽകുകയും കഴിഞ്ഞദിവസം രാത്രി 10ന് ശേഷം എ.സി.പിയുടെ മുറിയിൽ മണിക്കൂറുകളോളം നിറുത്തി വ്യക്തിഹത്യ നടത്തുകയും ചെയ്ത്തിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് കുഴഞ്ഞുവീഴാൻ കാരണം. സർവീസിൽ നിന്ന് വിരമിക്കാൻ ഒൻപത് മാസം മാത്രം ബാക്കിനിൽക്കെ ഇദ്ദേഹം പ്രമേഹത്തിനും രക്ത സമ്മർദ്ദത്തിനും സ്ഥിരമായി മരുന്ന് കഴിക്കുന്നയാളാണ്. കുഴഞ്ഞുവീണതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കരുനാഗപ്പള്ളിയിലെ മാനസികാരോഗ്യ വിദഗ്ദ്ധന്റെ ചികിത്സയ്ക്കും വിധേയനായി. മറ്റ് ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞ് 12 ദിവസം പരിപൂർണ വിശ്രമമാണ് നിർദ്ദേശിച്ചത്. തുടർന്ന് സഹപ്രവർത്തകർ അദ്ദേഹത്തെ ചവറയിലുള്ള സ്വവസതിയിലെത്തിച്ചു.
ആരോപണം ആവേശമാക്കുന്ന ഉദ്യോഗസ്ഥൻ
തിരഞ്ഞെടുപ്പിനെ തുടർന്ന് സ്ഥലം മാറ്റത്തിലൂടെ കൊല്ലത്ത് എത്തിയതാണ് ആരോപണ വിധേയനായ എ.സി.പി. വനിതാവിഭാഗത്തിന്റെയും ഫോറൻസിക്, ക്രൈം ബ്രാഞ്ച് എന്നിവയുടെയും ചുമതലയുള്ള ഇദ്ദേഹം മറ്റുള്ളവരെ പരിഹസിക്കുന്നതിലും വ്യക്തിഹത്യ നടത്തുന്നതിലും സന്തോഷം കണ്ടെത്തുന്നയാളാണെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് കാലത്ത് പുലർച്ചെ 5നും നട്ടുച്ചയ്ക്കും സേനയെ പൊതുനിരത്തിൽ പരേഡ് നടത്തിയും സന്തോഷം കണ്ടെത്തിയിരുന്നു. വാർത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമ ജീവനക്കാരോട് വൈരാഗ്യത്തോടെയാണ് ഇദ്ദേഹം പെരുമാറിയത്.
എ.ആർ ക്യാമ്പിൽ 50 പേർ
600 പൊലീസുകാരുള്ള എ.ആർ ക്യാമ്പിൽ ഇപ്പോഴുള്ളത് 50 പേർ മാത്രമാണ്. ക്യാമ്പിലെ പലരും എ.സി.പിയുടെ മാനസിക പീഡനം സഹിക്കാൻ കഴിയാത്തതിനാൽ മറ്റു സ്റ്റേഷനുകളിലെ ഡ്യൂട്ടി ചോദിച്ച് വാങ്ങി പോയതിനാലാണ് അംഗ സംഖ്യ കുറഞ്ഞത്. വിരമിക്കാറായവർ തങ്ങളുടെ ആനുകൂല്യങ്ങൾക്ക് തടസമുണ്ടാകുമെന്ന ഭയത്തെ തുടർന്നാണ് ഇപ്പോഴും ക്യാമ്പിൽ തുടരുന്നത്.
കൺനിറയെ കാണണം ആംബുലൻസ്!
അത്യാഹിതം നേരിടാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വാങ്ങി നൽകിയ ആംബുലൻസ് ഇപ്പോൾ വിശ്രമത്തിലാണ്. എ.സി.പിക്ക് എപ്പോഴും കണ്ടുകൊണ്ടിരിക്കാനാണ് ആംബുലൻസ് ക്യാമ്പിലേക്ക് മാറ്റിയതെന്നാണ് പൊലീസുകാർക്കിടയിലെ സംസാരം. ജില്ലയിൽ അപകടങ്ങൾ കൂടുതലുള്ള ചവറ, കരുനാഗപ്പള്ളി മേഖലകളിൽ വേഗത്തിൽ ഓടിയെത്തുന്നതിന് ചവറ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു ആംബുലൻസിന്റെ പ്രവർത്തനം. ഇത് പൂർണമായും നിലയ്ക്കുന്ന തരത്തിലാണ് എ.സി.പിയുടെ പരിഷ്‌കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |