കൊല്ലം: ഡീസൽ വില വർദ്ധനവും കൊവിഡ് കാലത്ത് യാത്രക്കാരുടെ കുറവും സൃഷ്ടിക്കുന്ന നഷ്ടം നികത്താൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ കൂട്ടത്തോടെ സിംഗിൾ ഡ്യൂട്ടിയാക്കുന്നു. ഇന്നലെ മുതൽ പുതിയ പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിത്തുടങ്ങി.
14 മുതൽ 16 മണിക്കൂർ വരെ നീളമുള്ളതാണ് നിലവിലുണ്ടായിരുന്ന ഡബിൾ ഡ്യൂട്ടി. ഇതിൽ ഭൂരിഭാഗം സമയത്തും ബസുകൾ ഓടിക്കൊണ്ടേയിരിക്കുമായിരുന്നു. എട്ട് മുതൽ 12 മണിക്കൂർ മാത്രമാണ് സിംഗിൾ ഡ്യൂട്ടി സമയം. ഇതിൽ പരമാവധി ഏഴ് മണിക്കൂർ (സ്റ്റിയറിംഗ് സമയം) മാത്രമേ ബസ് ഓടുകയുള്ളു. ബാക്കിയുള്ള സമയത്ത് ബസ് എവിടെയെങ്കിലും നിറുത്തിയിടും. നിരത്തിൽ യാത്രക്കാർ കുറവുള്ള സമയത്തായിരിക്കും നിറുത്തിയിടുക. ഇങ്ങനെ യാത്രക്കാരില്ലാത്ത സമയത്ത് ഓടിയുള്ള അനാവശ്യ ഡീസൽ ചെലവ് ഒഴിവാകും.
ഡബിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ബസുകൾ ചെറിയ സമയത്തിന്റെ ഇടവേളയിലാണ് ഡിപ്പോകളിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ കൂട്ടത്തോടെ സർവീസ് അവസാനിക്കുകയും ചെയ്യും. രാവിലെ അഞ്ച് മുതൽ ആറ് വരെയാണ് സർവീസുകളുടെ ആരംഭം. ഗതാഗത കുരുക്കിൽപ്പെട്ട് ഭൂരിഭാഗം സർവീസുകളുടെയും സമയക്രമം തെറ്റും. അങ്ങനെ ബസുകൾ ഒന്നിന് പിറകെ ഒന്നായി എത്തുന്നതും പതിവാണ്. എന്നാൽ സിംഗിൾ ഡ്യൂട്ടി സംവിധാനത്തിൽ സർവീസുകൾ ആരംഭിക്കുന്നതിന്റെ സമയദൈർഘ്യം കൂടുതലായിരിക്കും. സർവീസുകളുടെ ആരംഭം ഉച്ചവരെയെങ്കിലും നീളും. അതുകൊണ്ട് തന്നെ രാത്രി 9 വരെ ബസുകൾ നിരത്തിലുണ്ടാകും.
ജീവനക്കാർക്ക് എതിർപ്പ്
1. പുതിയ പരിഷ്കാരത്തോട് മുഖം തിരിച്ച് ജീവനക്കാർ
2. ഡബിൾ ഡ്യൂട്ടിയിൽ ആഴ്ചയിൽ മൂന്ന് ദിവസം ജോലി ചെയ്താൽ മതി
3. എന്നാൽ ഇനി ആറ് ദിവസവും ജോലി ചെയ്യണം
4. സ്ഥിരമായി ഡ്യൂട്ടി ലഭിക്കില്ലെന്ന ആശങ്ക
5. തുടർച്ചയായി സർവീസ് നടക്കുന്നതിനാൽ യാത്രാക്ലേശം
ഉണ്ടാകില്ല
6. ബസ് ഇല്ലാതെയാകുമ്പോൾ യാത്രക്കാരുടെ എതിർപ്പിന് സാദ്ധ്യത
ഡീസൽ ചെലവ്
ഡബിൾ ഡ്യൂട്ടിയിൽ: 108 ലിറ്റർ (ശരാശരി)
സിംഗിൾ ഡ്യൂട്ടി: 50 ലിറ്റർ
ഡ്യൂട്ടി സമയം: 14- 18 മണിക്കൂർ (നേരത്തെ)
ഇപ്പോൾ: 8 - 12 മണിക്കൂർ
സ്റ്റിയറിംഗ് സമയം: 7 മണിക്കൂർ
സമയപരിധിക്കുള്ളിൽ സർവീസുകൾ അവസാനിപ്പിക്കേണ്ട മാനസിക സമർദ്ദം കാരണമുള്ള അപകടങ്ങൾ കുറയും. ഡിംഗിൾ ഡ്യൂട്ടി ആകുന്നതോടെ യാത്രാക്ലേശം ഉള്ളിടത്തേക്ക് പെട്ടെന്ന് ബസ് അയയ്ക്കാനാകും.
കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |