വില്പന ഇടിഞ്ഞു
കൊല്ലം: വനംവകുപ്പിന്റെ കൊല്ലം ഡിപ്പോയിൽ ടൺ കണക്കിന് തേക്കിൻ തടികൾ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നു. എല്ലാമാസവും ലേലത്തിന് വയ്ക്കുന്നുണ്ടെങ്കിലും വിറ്റുപോകുന്ന തടികൾ നാമമാത്രമാണ്. കൊവിഡിൽ നിർമ്മാണ മേഖലയിലുണ്ടായ സ്തംഭനമാണ് വില്പന ഇടിയാൻ കാരണം.
വനം വകുപ്പ് ചുമതലപ്പെടുത്തിയ സ്വകാര്യ ഏജൻസിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് തടികൾ ലേലത്തിന് വയ്ക്കുന്നത്.
തടിയുടെ പഴക്കം, കനം, സർക്കാർ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ നിരക്ക്, സമീപഭാവിയിൽ വിവിധ ഡിപ്പോകളിൽ നടന്ന ലേലത്തിന്റെ ശരാശരി, പൊതുവിപണിയിലെ വില തുടങ്ങിയ ഘടകങ്ങൾ ആധാരമാക്കിയാണ് അടിസ്ഥാന വില നിശ്ചയിക്കുന്നത്.
ദക്ഷിണമേഖല ഫോറസ്റ്റ് കൺസർവേറ്ററുടെ പരിധിയിലുള്ള വനമേഖലകളിൽ നിന്നാണ് തടിയെത്തുന്നത്. ലേലം പോകുന്ന മുറയ്ക്ക് പുതിയവ എത്തും. വില്പന ഇടിഞ്ഞതോടെ വർഷങ്ങൾക്ക് മുൻപ് എത്തിച്ച തടികൾ പോലും കെട്ടിക്കിടക്കുകയാണ്. പലതും വെയിലും മഴയുമേറ്റ് നശിക്കുകയുമാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിലാണ് വില്പന കുത്തനെ ഇടിഞ്ഞത്. നേരത്തെ ശരാശരി 12 മുതൽ 15 ക്യുബിക് മീറ്റർ വരെ ഓരോ മാസവും വിൽക്കുമായിരുന്നു.
ജി.എസ്.ടിയും പാര
1. ജി.എസ്.ടി വന്നപ്പോൾ നികുതി 18 ശതമാനമായി
2. വില്പന ഇടിഞ്ഞു
3. വാറ്റിൽ 13 ശതമാനമായിരുന്നു നികുതി
4. പ്രധാന ഉപഭോക്താക്കൾ കച്ചവടക്കാരും ഫർണിച്ചർ നിർമ്മാതാക്കളും
5. നികുതി ഉയർന്നതോടെ ഇവർ സ്വകാര്യ വ്യക്തികളെ ആശ്രയിക്കുന്നു
ഡിപ്പോ പഴക്കം: 100 വർഷം
കഴിഞ്ഞമാസങ്ങളിൽ നടന്ന വില്പന
മേയ്: 0.50 ക്യുബിക് മീറ്റർ
ഏപ്രിൽ: 11
മാർച്ച്: 0
ഫെബ്രുവരി: 0.25
നിലവിൽ സ്റ്റോക്ക്: 75
വിലനിലവാരം (കഴിഞ്ഞ ലേലം)
ഫസ്റ്റ് ക്ലാസ്: 1,42,600 രൂപ (കനം 60 ഇഞ്ചിന് മുകളിൽ)
സെക്കൻഡ് ക്ലാസ്: 93,100 (കനം 40 - 59 ഇഞ്ചുവരെ)
''കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് വില്പന ഇടിയാൻ കാരണം. അടിസ്ഥാന വിലയിൽ കുറവാണെങ്കിൽ ലേലം ഉറപ്പിക്കില്ല. ജൂലായ് ആദ്യവാരം അടുത്ത ലേലം നടക്കും.
ജോസ് ലുഡോവിച്ച്, ഡിപ്പോ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |