സംഭവങ്ങളുടെ പിന്നാമ്പുറമെന്ത് ?
യഥാർത്ഥ വില്ലൻ ആര് ?
ചാത്തന്നൂർ: ക്രൈം സിനിമകളെ വെല്ലുന്ന അവിശ്വസനീയതയും ദുരൂഹതയും നിറഞ്ഞ നിമിഷങ്ങൾ സൃഷ്ടിച്ച് കല്ലുവാതുക്കൽ ഊഴായ്ക്കോട് കേസ്. ഒരു ദിവസം പുലർച്ചെ കരയിലക്കൂനയിൽ ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ കണ്ടെത്തുന്നു. മാസങ്ങൾക്കിപ്പുറം ആൾക്കൂട്ടത്തിനൊപ്പം ചേർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ ശപിച്ച യുവതി തന്നെയാണ് ക്രൂരകൃത്യം ചെയ്തതെന്ന് വെളിപ്പെടുന്നു. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പ്രതിസ്ഥാനത്തുള്ള രേഷ്മയുടെ അടുത്ത ബന്ധുക്കളായ സ്ത്രീകൾ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നു. ഇനി എന്ത് സംഭവിക്കും. ഈ ക്രൂരകൃത്യത്തിലെ യഥാർത്ഥ വില്ലൻ ആരാണ്. സംഭവം സൃഷ്ടിച്ച ഞെട്ടലിനും വിഷമത്തിനുമൊപ്പം ജനങ്ങളുടെ മനസിൽ ആകാംഷയും ഉയരുകയാണ്.
ആ രാത്രിയിൽ നടന്നത്
1. രാത്രിയിൽ വീടിന് പുറത്തുള്ള ടോയ്‌ലെറ്റിൽ രേഷ്മ പ്രസവിക്കുന്നു
2. കുഞ്ഞിന്റെ പൊക്കിൾക്കൊടി പോലും മുറിക്കാതെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചു
3. പിറ്റേന്ന് രാവിലെ പെറ്റമ്മതന്നെ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നു
4. മൂക്കിൽ ഉൾപ്പെടെ മാലിന്യം കയറി ശ്വാസം കിട്ടാത്ത അവസ്ഥ
5. തന്റെ കുഞ്ഞാണെന്ന് അറിയാതെ അച്ഛൻ പൊക്കിൾക്കൊടി മുറിക്കുന്നു
6. പൊലീസ് എത്തുന്നുവരെ സ്വന്തം വീട്ടിൽ മറ്റാരുടെയോ കുട്ടിയെന്ന പേരിൽ സഹതാപം പറ്റി കിടക്കുന്നു
7. പ്രസവ ആലസ്യമില്ലാതെ പൊലീസിനും ബന്ധുക്കൾക്കും മുന്നിൽ കുഞ്ഞിനെ കിട്ടിയ കഥ രേഷ്മ പറയുന്നു
ഡി.എൻ.എ പരിശോധനയിൽ കുടുങ്ങി
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾക്ക് തന്നെയും വിധേയയാക്കണമെന്ന് പെറ്റമ്മതന്നെ ആവശ്യപ്പെട്ടു. ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം യുവതി ഭാവഭേദമില്ലാതെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയയായി. ഒടുവിൽ സത്യം പുറത്തുവന്നു. ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും അതുവഴി കുഞ്ഞിന്റെ മരണത്തിന് കാരണമാകുകയും ചെയ്തതതായി തെളിഞ്ഞ് യുവതിയെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് കാമുകനൊപ്പം പോകാൻ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് മുന്നിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നു.
കൊല്ലാൻ ഉപദേശിച്ചത്
അദൃശ്യകാമുകൻ?
കുഞ്ഞിനെ കൊല്ലാൻ ഉപദേശിച്ച അദൃശ്യകാമുകൻ കൊല്ലം സ്വദേശി അനന്തുവിന്റെ ക്ഷണപ്രകാരം വർക്കല ബീച്ചിലും പരവൂരിലും യുവതി പലതവണ പോയിരുന്നത്രേ. പക്ഷേ കാണാൻ പറ്റിയില്ല. പൊലീസ് അരിച്ചുപെറുക്കിയിട്ടും അദൃശ്യകാമുകനെ കണ്ടെത്താനായിട്ടില്ല. ഒടുവിൽ ആ കുടുംബത്തിലെ രണ്ട് യുവതികൾ ആത്മഹത്യ ചെയ്തിരിക്കുന്നു. അനന്തു എന്ന കാമുകൻ യഥാർത്ഥത്തിലുണ്ടോ?, അതോ വ്യാജ അക്കൗണ്ടാണോ?, ബന്ധുക്കളായ യുവതികൾ അത്മഹത്യ ചെയ്തത് എന്തിനാണ് ? ചോദ്യങ്ങൾ ഉയരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |