കൊല്ലം: കളക്ടർ സംസ്ഥാന സർക്കാരിനെയും എൽ.ഡി.എഫ് നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതായി സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനമുയർന്നു. കളക്ടറെ മാറ്റാൻ ഇടപെടണമെന്ന് താനും ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും ചില കാര്യങ്ങളിലുള്ള സി.പി.എം - സി.പി.ഐ തർക്കം മൂലമാണ് തീരുമാനം നീളുന്നതെന്നും ചർച്ചയ്ക്കുള്ള മറുപടിയിൽ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു വ്യക്തമാക്കി.
കളക്ടർക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ സി.പി.ഐ അനുകൂല റവന്യൂ ജീവനക്കാരുടെ സംഘടനയായ കെ.ആർ.ഡി.എസ്.എയുടെ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് വിമർശനമുയർന്നത്. കളക്ടർ കൊല്ലം കോർപ്പറേഷനെ നിരന്തരം മോശപ്പെടുത്തുകയാണെന്ന് മുൻ മേയർ കൂടിയായ ഹണി ബഞ്ചമിൻ പറഞ്ഞു. കളക്ടറുടെ ചില ഇടപെടലുകൾ സംസ്ഥാന സർക്കാരിന് ദോഷമുണ്ടാക്കുന്നതായി ജോയിന്റ് കൗൺസിലിന്റെ മുൻ സംസ്ഥാന നേതാവ് ആഞ്ഞടിച്ചു.
കെ.ആർ.ഡി.എസ്.എ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണമെന്ന് സംഘടനയുടെ സംസ്ഥാന സബ് കമ്മിറ്റിയോട് ആവശ്യപ്പെടാനും ജില്ലാ സബ് കമ്മിറ്റി യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു. കൗൺസിൽ അംഗങ്ങളെല്ലാം ജില്ലാ സെക്രട്ടറിയുടെ ഈ നിർദ്ദേശത്തെ ഒറ്രക്കെട്ടായി പിന്തുണച്ചു.
സി.പി.എം സ്ഥാനാർത്ഥികളുടെ പരാജയവും അന്വേഷിക്കും
സിപി.ഐ മത്സരിച്ച നാല് മണ്ഡലങ്ങളിലെ ജയപരാജയങ്ങൾക്കൊപ്പം സി.പി.എം മത്സരിച്ച കൊട്ടാരക്കര, കുണ്ടറ മണ്ഡലങ്ങളിലും പ്രത്യേക വിലയിരുത്തൽ നടത്താൻ ജില്ലാ കൗൺസിൽ തീരുമാനിച്ചു. സംസ്ഥാന, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങൾ പങ്കെടുത്താകും യോഗം.
കുണ്ടറയിൽ പരാജയപ്പെട്ടതിന്റെയും കൊട്ടാരക്കരയിൽ വോട്ട് ഇടിഞ്ഞതിന്റെയും കാരണങ്ങളിലൊന്ന് സി.പി.ഐയുടെ കാലുവാരലാണെന്ന് സി.പി.എം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇരുമണ്ഡലങ്ങളിലെയും സി.പി.എം കേന്ദ്രങ്ങളിൽ വ്യാപകമായി വോട്ടുചോർന്നതായി സി.പി.ഐ ജില്ലാ കൗൺസിൽ യോഗത്തിൽ ചർച്ച ഉയർന്നു.
പിന്നോട്ടുപോക്ക് തങ്ങളുടെ ചുമലിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ഇരുമണ്ഡലങ്ങളിലും സി.പി.ഐ പ്രത്യേക പരിശോധന നടത്തുന്നത്. അടുത്തമാസം 9ന് മുമ്പ് വിലയിരുത്തൽ പൂർത്തിയാക്കി വീണ്ടും ജില്ലാ കൗൺസിൽ, എക്സിക്യുട്ടീവ് യോഗങ്ങൾ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |