വാക്സിനേഷൻ ഡ്യൂട്ടി തുടർച്ചയായി 9 മണിക്കൂർവരെ
കൊല്ലം: വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഡ്യൂട്ടിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും കുടിവെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്ന് ആക്ഷേപം. നേരത്തേ സന്നദ്ധപ്രവർത്തകർ ഭക്ഷണവും കുടിവെള്ളവും കൃത്യമായി എത്തിച്ചു നൽകിയിരുന്നെങ്കിലും ഇപ്പോഴത് നിലച്ചിരിക്കുകയാണ്. സാമൂഹിക അടുക്കളയിൽ നിന്ന് ജനപ്രതിനിധികൾ ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കുന്നുണ്ടെങ്കിലും അവ വാക്സിനേഷൻ ജീവനക്കാർക്ക് മാത്രമായി ചുരുങ്ങുകയാണ്. നിലവിൽ ഒരു ക്യാമ്പിൽ പ്രതിദിനം 300 മുതൽ 350 പേർക്ക് വരെയാണ് വാക്സിൻ നൽകുന്നത്. വാക്സിനേഷനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ നേരത്തേ ഉച്ചവരെ മാത്രമുണ്ടായിരുന്ന ക്യാമ്പുകളുടെ പ്രവർത്തനം വൈകിട്ട് 4 വരെയാക്കി ദീർഘിച്ചിച്ചു. ചിലയിടങ്ങളിൽ അത് 6 മണിവരെ നീളുന്ന അവസ്ഥയുള്ളതിനാൽ വോളണ്ടിയർമാർ ഭക്ഷണവും വെള്ളവുമില്ലാതെ തുടർച്ചയായി 8 മുതൽ 9 മണിക്കൂർ വരെ ജോലിചെയ്യേണ്ട സ്ഥിതിയാണ്.
കൈയിൽ നിന്ന് പണം ചെലവാക്കേണ്ട അവസ്ഥ
ക്വാറന്റൈൻ ലംഘനം ഉൾപ്പെടെയുള്ളവ നിരീക്ഷിക്കുന്നതിന് കൂടുതലായും നിയോഗിച്ചിട്ടുള്ളത് പൊലീസ് വോളണ്ടിയർമാരെയാണ്. പലയിടത്തും ഇതിനായി സഞ്ചരിക്കേണ്ടിവരുന്നതിനാൽ വാഹനത്തിന്റെ ഇന്ധനച്ചെലവും ഇവർ തന്നെ വഹിക്കേണ്ട അവസ്ഥയാണ്. പ്രതിഫലം ലഭിക്കാതെ ചെയ്യുന്ന സേവനമായതിനാലും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കാത്തതിനാലും ഇവർക്ക് വരുമാനമൊന്നും കിട്ടുന്നില്ല. ചിലയിടങ്ങളിൽ പൊലീസുകാരുടെ പോക്കറ്റിൽ നിന്ന് പണം ചെലവാക്കിയാണ് വോളണ്ടിയർമാരുടെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നത്.
വാക്സിനേഷൻ കേന്ദ്രങ്ങളിലെ ഡ്യൂട്ടിസമയം
(ക്യൂ ക്രമീകരണം മുതൽ വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ)
ഡ്യൂട്ടി തുടങ്ങുന്നത്: 8.15
ക്യൂ നിയന്ത്രണം ആരംഭിക്കുന്നത്: 8.30
ആദ്യ ടോക്കൺ പ്രവേശനം: 9.00
ആദ്യ വാക്സിൻ നൽകുന്നത്: രാവിലെ 9.30
ഇടവേള: ഇല്ല
അവസാനിക്കുന്നത്: 5.00
(ഡ്യൂട്ടിയിലുള്ളവർ പരസ്പരം സഹകരിച്ചാണ് ഭക്ഷണ, സമയ ക്രമീകരണം നടത്തുന്നത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |