മാനദണ്ഡങ്ങൾ പാലിക്കുന്നില്ല, യാത്രക്കാരെ പറ്റിക്കുന്നത് കൊല്ലത്തുമാത്രം
കൊല്ലം: ബസ് ഓൺ ഡിമാൻഡ് സർവീസിന്റെ (ബോണ്ട്) പേരിൽ കൊല്ലത്ത് കെ.എസ്.ആർ.ടി.സിയുടെ പകൽക്കൊള്ള. യാത്രക്കാരിൽ നിന്ന് അമിതതുക ഈടാക്കുന്നതിന് പുറമേ സർവീസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. യാത്രക്കാർ പരാതിപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ലാത്തതാണ് പകൽകൊള്ളയ്ക്ക് ആക്കം കൂട്ടുന്നത്. സംസ്ഥാനത്തെ പ്രധാന കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ബോണ്ട് സർവീസുകളുണ്ടെങ്കിലും കൊല്ലം യൂണിറ്റിൽ മാത്രമാണ് ഇത്തരത്തിൽ യാത്രക്കാരെ 'പറ്റിക്കുന്ന പരിപാടി' അരങ്ങേറുന്നത്.
കൊല്ലത്ത് നിന്ന് ബോണ്ട് സർവീസ് നടത്തുന്ന രണ്ട് ബസുകളിലും യാത്രക്കാരിൽ നിന്ന് അധിക തുകയീടാക്കുകയും മിക്കയിടങ്ങളിലും നിറുത്തി യാത്രക്കാരെ കയറ്റുകയും ചെയ്യുന്നുണ്ട്. കൊല്ലത്തിനും ആറ്റിങ്ങലിലും ഇടയിലുള്ളവർ കയറിയാലും കൊല്ലത്ത് നിന്നുള്ള അമിത ചാർജാണ് ഈടാക്കുന്നത്. സാധാരണ ഫാസ്റ്റുകളിൽ നിന്ന് ഈടാക്കുന്ന തുകയേക്കാൾ ഉയർന്ന തുക നൽകുകയും എല്ലായിടത്തും നിറുത്തുകയും ചെയ്യുന്നത് മൂലം യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നത് പതിവ് സംഭവമാണ്.
ബസ് ഓൺ ഡിമാൻഡ്
തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് യാത്രക്കാർ ആവശ്യപ്പെടുന്ന സമയത്ത് ബസ് സർവീസ് നടത്തുന്ന പദ്ധതിയാണ് ബസ് ഓൺ ഡിമാൻഡ്. കൊല്ലം യൂണിറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇത്തരത്തിൽ രണ്ട് ഫാസ്റ്റ് പാസഞ്ചറുകളാണ് സർവീസ് നടത്തുന്നത്. കുറഞ്ഞത് 50 യാത്രക്കാരെങ്കിലുമുണ്ടെങ്കിലാണ് ഇത്തരത്തിൽ ബസുകൾ അയക്കുന്നത്. ഇതിനായി അധിക ചാർജും ഈടാക്കും. കൊല്ലത്ത് നിന്ന് യാത്ര പുറപ്പെട്ടാൽ പിന്നീട് തിരുവനന്തപുരത്ത് മാത്രമായിരിക്കും നിറുത്തുക എന്നതും പ്രത്യേകതയാണ്.
തിരുവന്തപുരത്തേക്കുള്ള ബസ് ചാർജ്
ഫാസ്റ്റ് പാസഞ്ചർ സർവീസ് - ബോണ്ട് സർവീസ്
കൊല്ലത്ത് നിന്ന്: 84 രൂപ - 111 രൂപ
ആറ്റിങ്ങൽ നിന്ന്: 45 രൂപ - 64 രൂപ (കൊല്ലത്തിനും ആറ്റിങ്ങലിനും ഇടയിൽ നിന്ന് കയറുന്നവർക്ക് : 111 രൂപ )
ബോണ്ട് സർവീസ് നടത്തേണ്ടത് - നിലവിൽ നടത്തുന്നത്
1. ആദ്യാവസാനം മാത്രം നിറുത്തണം - എല്ലായിടത്തും നിറുത്തും
2. 50 യാത്രക്കാർ മാത്രം - അതിലധികം യാത്രക്കാർ കയറുന്നു
3. മറ്റ് സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാരെ കയറ്റരുത് - സാധാരണ ഫാസ്റ്റ് നിറുത്തുന്ന എല്ലാ സ്റ്റോപ്പുകളിലും നിറുത്തും
4. ബോണ്ട് സർവീസ് എന്ന് ബോർഡ് വയ്ക്കണം - എല്ലായിപ്പോഴും ബോർഡ് വയ്ക്കുന്നില്ലെന്ന് ആക്ഷേപം
അമിതതുക നൽകി ബോണ്ട് സർവീസുകളെ ആശ്രയിക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനുമാണ്. എന്നാലിപ്പോൾ അധിക തുക നൽകിയാലും തിങ്ങിഞെരുങ്ങിയാണ് യാത്ര ചെയ്യാനാവുന്നത്.
യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |