SignIn
Kerala Kaumudi Online
Saturday, 20 April 2024 9.46 AM IST

വീട്ടമ്മമാർ ചോദിക്കുന്നു: ഈമാസം കിറ്റില്ലേ ?...

c

ജൂലായ് മാസത്തെ കിറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല

കൊല്ലം: കൊവിഡിലും ലോക്ക് ഡൗണിലും പ്രതിസന്ധിയിലായവർക്ക് ലഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് ഈ മാസം ലഭിക്കുമോയെന്ന ആശങ്കയിൽ വീട്ടമ്മമാർ. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം കിറ്റുവിതരണം ജൂൺവരെ നീട്ടിയിരുന്നു. എന്നാൽ ജൂലായ് മാസത്തെ കിറ്റിനെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

കൊവിഡിന്റെ ആദ്യഘട്ടത്തിൽ ലോക്ക് ഡൗൺ ആശ്വാസമായാണ് സംസ്ഥാനസർക്കാർ സപ്ലൈകോ മുഖേനെ കിറ്റുവിതരണം ആരംഭിച്ചത്. 2020 ഏപ്രിലിലായിരുന്നു ആദ്യകിറ്റ്. അന്നുമുതൽ കഴിഞ്ഞ ജൂൺ വരെയുള്ള 15 മാസവും വിതരണം തുടർന്നു. ഇതിനിടയിൽ ഓണത്തിനും വിഷുവിനും കൂടുതൽ ഇനങ്ങളോടെ സ്പെഷ്യൽക്കിറ്റും ലഭ്യമാക്കി. സാമ്പത്തികമായി ഏറെ മുന്നാക്കം നിൽക്കുന്ന ചെറിയ വിഭാഗങ്ങളൊഴികെ എല്ലാ കുടുംബങ്ങളും റേഷൻ കടകളിലെത്തി കിറ്റ് കൃത്യമായി കൈപ്പറ്റുന്നുമുണ്ട്. ജൂണിലെ കിറ്റ് വിതരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

മാറിയില്ല കൊവിഡ് പ്രതിസന്ധി

രണ്ടാം ലോക്ക് ഡൗണിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ആയിരങ്ങൾ തൊഴിലില്ലാതെ വലയുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറച്ചതോടെയാണ് പലർക്കും തൊഴിൽ നഷ്ടപ്പെട്ടത്. നിർമ്മാണ മേഖലയിലും കാര്യമായ പണിയില്ല. യാത്രക്കാർ കുറവായതിനാൽ ഓട്ടോറിക്ഷ, ടാക്സി, ബസ് തൊഴിലാളികൾക്കും കാര്യമായ വരുമാനം ലഭിക്കാത്ത അവസ്ഥയാണ്. സ്കൂൾ പാചക തൊഴിലാളികൾക്കും ഡ്രൈവർമാർക്കും സ്കൂളുകൾ അടഞ്ഞതിനുശേഷം ശമ്പളം ലഭിച്ചിട്ടില്ല.സർക്കാർ ജീവനക്കാരും മറ്റുചില ചുരുക്കം വിഭാഗങ്ങളുമൊഴിച്ച് ബഹുഭൂരിപക്ഷം ജനങ്ങളും കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല.

വിലക്കയറ്റം തടഞ്ഞു

ലോക്ക് ഡൗൺ കാലത്തുൾപ്പടെ വിലക്കയറ്റം തടഞ്ഞുനിറുത്തിയതിൽ സൗജന്യക്കിറ്റ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാവർക്കും കിറ്ര് ലഭിക്കുന്നതിനാൽ പൊതുവിപണിയിലെ കച്ചവടം ഇടിഞ്ഞു. ഓണം അടുത്ത് വരുന്ന സാഹചര്യത്തിൽ കിറ്റ് നിറുത്തുന്നത് വിലക്കയറ്റത്തിന് ഇടയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

കൊവിഡ് വന്നതോടെ വരുമാനം മുട്ടിയവർക്ക് വലിയ ആശ്വാസമാണ് സൗജന്യക്കിറ്റ്. കിറ്റിലില്ലാത്ത കുറച്ച് സാധനങ്ങൾ വാങ്ങിയാൽ മതിയല്ലോ. ഓണം വരെയെങ്കിലും കിറ്റ് നൽകിയാൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.

തങ്കമണി സൗരഭൻ, സൗരഭ മന്ദിരം, നീണ്ടകര

സർക്കാരിന്റെ സൗജന്യ കിറ്റ് കൊവിഡ് ദുരിതങ്ങൾ തീരുന്നതുവരെ തുടരണം. കിറ്റും റേഷനും കൂടിയാകുമ്പോൾ സാധാരണ കുടുംബങ്ങൾക്ക് വേറെ ഒരുപാട് വീട്ടുസാധനങ്ങൾ വാങ്ങേണ്ടി വരുന്നില്ല. പാവപ്പെട്ട വീട്ടമ്മമാർക്ക് ഏറെ ആശ്വാസമാണിത്.

അമ്മിണി ജോർജ്, പള്ളിക്കമണ്ണിൽ വീട്, ഇടമുളയ്ക്കൽ

'കൊവിഡ് കാലത്ത് എന്റേത് പോലുള്ള നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യക്കിറ്റ് വലിയ അനുഗ്രഹമാണ്. ദുരിത മൊഴിയും വരെ ഇതുതുടരണം. മാസങ്ങളായി കശുഅണ്ടി ഫാക്ടറികളിൽ തൊഴിലില്ല. പിന്നീട് തൊഴിലുറപ്പു ചെയ്തിരുന്നു. അതും നിലച്ചു. പെയിന്റ് പണിക്കാരനായ ഭർത്താവിനും ജോലിയില്ല. ''

വത്സല കുമാരി(തൃക്കണ്ണമംഗൽ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, FOODKIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.