നാല് ഡോക്ടർമാർക്ക് നിയമനം
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വൈകാതെ കാർഡിയോളജി ഒ.പിയും ഐ.പിയും തുടങ്ങുന്നതിനൊപ്പം കാത്ത് ലാബും പ്രവർത്തനം ആരംഭിക്കും. ഇതിനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ഒരു അസി. പ്രൊഫസറെയും കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ നിന്ന് മൂന്ന് സീനിയർ റെസിഡന്റുമാരെയും ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. 'പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഹൃദയത്തിന് കാവലില്ല' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
രണ്ടാഴ്ചയ്ക്കുള്ളിൽ ഒ.പി ആരംഭിക്കാനാണ് സാദ്ധ്യത. ഹെൽത്ത് സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ കാർഡിയോളജിയിൽ പി.ജിയുള്ള ഡോക്ടർ ബുധനാഴ്ചകളിൽ പ്രത്യേക ഒ.പി നടത്തിയിരുന്നു. ഇദ്ദേഹം അവധിയിൽ പ്രവേശിച്ചതോടെ കാർഡിയോളജി ഒ.പി മുടങ്ങുകയായിരുന്നു. കൂടുതൽ ഡോക്ടർമാരെ നിയമിച്ചിട്ടുള്ളതിനാൽ ഇനി ഒന്നിലധികം ദിവസം കാർഡിയോളജി ഒ.പി നടക്കാൻ സാദ്ധ്യതയുണ്ട്.
കാർഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ഇവിടെ ഹൃദ്‌രോഗികൾ വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ മരിക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇവിടെ ചികിത്സയിലുള്ള കൊവിഡ് ബാധിതരിൽ തീവ്ര ഹൃദ്‌രോഗം ഉള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ്. പുതിയ ഡോക്ടർമാർ എത്തുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.
കാർഡിയോളജി ഐ.പി വൈകും
കൊവിഡ് ചികിത്സാ കേന്ദ്രമായതിനാൽ കാർഡിയോളജി ഐ.പി ആരംഭിക്കുന്നത് വൈകിയേക്കും. എന്നാൽ സാങ്കേതിക ജീവനക്കാരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ച് കാത്ത് ലാബിന്റെ പ്രവർത്തനം മൂന്നാഴ്ചയ്ക്കുള്ളിൽ തുടങ്ങും. എട്ട് കോടി ചെലവിൽ മൂന്ന് മാസം മുമ്പാണ് കാത്ത് ലാബ് സജ്ജമായത്. ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാൽ പ്രവർത്തനം ആരംഭിക്കുന്നത് നീളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |