മാനദണ്ഡങ്ങളില്ലാത്തത് ചർച്ചയാകുന്നു
കൊല്ലം: മിശ്രവിവാഹിതർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും ഇവരുടെ മക്കളുടെ ജാതി, മതം നിർണയത്തിൽ കൃത്യമായ മാനദണ്ഡമില്ലാത്തത് വീണ്ടും ചർച്ചയാകുന്നു. ജാതി സർട്ടിഫിക്കറ്റ് നൽകുമ്പോൾ ഓരോന്നും ഓരോ രീതിയിൽ വേണം പരിഗണിക്കാനെന്ന നിർദേശം മാത്രമാണ് നൽകിയിട്ടുള്ളത്.
കൃത്യമായ മാനദണ്ഡം വേണമെന്ന് കഴിഞ്ഞദിവസം ബാലാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. കൊട്ടിയം സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു ബാലാവകാശ കമ്മിഷനംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. കുട്ടി ഏത് രക്ഷിതാവിനൊപ്പം താമസിക്കുന്നുവെന്നതുമാത്രം മാനദണ്ഡമാക്കി ജാതിസർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പിതാവിന്റെ ജാതിയെന്ന് 2003ലെ കോടതി ഉത്തരവ്
മിശ്രവിവാഹിതരുടെ മക്കളുടെ ജാതി നിശ്ചയിക്കേണ്ടത് പിതാവിന്റെ ജാതിയുടെ അടിസ്ഥാനത്തിലാണെന്ന് 2003ലെ ഒരുകേസിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിതാവ് ഉപേക്ഷിക്കുകയും പിന്നാക്ക സമുദായത്തിലുള്ള മാതാവിന്റെ സംരക്ഷണയിൽ കഴിയുകയും ചെയ്യുന്നവർക്ക് ഈ ഉത്തരവിനെ തുടർന്ന് ആനുകൂല്യങ്ങൾ നഷ്ടമാകുന്ന അവസ്ഥയുണ്ടായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുനീത് റായി, ദിനേശ് ചൗദരി കേസിലാണ് ഇത്തരത്തിൽ ഉത്തരവുണ്ടായത്.
എസ്.എസ്.എൽ.സി ബുക്കിലെ ജാതി പരിഗണിക്കില്ല
എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല ജാതിസർട്ടിഫിക്കറ്റ് നൽകുന്നതെന്ന് 2019 ജനുവരി 30ന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ കെ.എസ്. ശബരിനാഥിന് മറുപടി നൽകിയിരുന്നു. അധികാരപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപത്രം നൽകുമ്പോൾ കൃത്യമായ അന്വേഷണം നടത്തണമെന്നും ജാതിനിർണയവുമായി ബന്ധപ്പെട്ട പരാതികൾ സ്ക്രൂട്ടിണി കമ്മിറ്റി പരിഗണിക്കുമെന്നും അന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
ജാതി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്
1. ഓരോകേസും പ്രത്യേകമായി പരിഗണിക്കണം
2. സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നോക്കണം
3. ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങൾ
4. ഇവർ അവകാശപ്പെടുന്ന സമുദായം, ഇവരെ അംഗീകരിക്കുന്നുണ്ടോ
5. കൃത്യമായ വിലയിരുത്തലിന് ശേഷം സർട്ടിഫിക്കറ്റ് അനുവദിക്കുക
സർക്കാർ ഉത്തരവ്: 2008 നവംബർ 20ന്
നമ്പർ: 109/08
കണക്കുകൾ, ഇല്ലേയില്ല
രാജ്യത്ത് മിശ്ര വിവാഹങ്ങൾ സെൻസസിൽ രേഖപ്പെടുത്തുന്നില്ല. ദേശീയ - സംസ്ഥാന തലത്തിലും സർവേകൾ നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |