ചെലവുകളിൽ ഇളവില്ലാത്തത് തിരിച്ചടി
കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ തുടരുന്ന അടച്ചിടലിൽ വരുമാനം നിലച്ച സാധാരണക്കാരും വ്യാപാരികളും മുണ്ട് മുറുക്കിയുടുത്തിട്ടും പോക്കറ്റ് കാലി.
നിത്യചെലവുകൾക്ക് വകയില്ലാതെ പല കുടുംബങ്ങളും അരപ്പട്ടിണിയിലാണ്. സർക്കാർ കിറ്റ് കൊണ്ട് എത്രനാളെന്നാണ് ഇവരുടെ ചോദ്യം. ജോലിയും കൂലിയും നിലച്ചതാണ് തിരിച്ചടിയായത്. കടകൾ ബലമായി അടപ്പിച്ച് തുടങ്ങിയതോടെ വ്യാപാരികളും കടക്കെണിയിലേയ്ക്ക് നീങ്ങി. ചെലവുകളിൽ ഇളവ് പ്രഖ്യാപിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കൊവിഡ് നിയന്ത്രണങ്ങൾ ആവശ്യമാണെങ്കിലും ജനങ്ങൾക്ക് താങ്ങാകുന്ന നടപടികൾ വേണമെന്നാണ് അഭിപ്രായം.
ദൈനംദിന ചെലവുകൾക്ക് കാശില്ല
നിർമ്മാണ മേഖലയുൾപ്പെടെ തൊഴിലിടങ്ങൾ നിശ്ചലമാണ്. നിയന്ത്രണങ്ങൾക്കൊപ്പം നിർമ്മാണ സാമഗ്രികളുടെ വില ഉയർന്നതും തിരിച്ചടിയായി. ദൈനംദിന ചെലവുകൾക്കും കൈയിൽ കാശില്ല. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ലോണിന് മോറാട്ടോറിയവും വൈദ്യുതി ബിൽ അടയ്ക്കുന്നതിന് കാലാവധി നീട്ടിനൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല.
വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു
ടി.പി.ആർ ഉയർന്നുനിൽക്കുന്ന മേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കരുതെന്നാണ് നിർദ്ദേശം. ഇളവുകളുള്ള വെള്ളിയാഴ്ചകളിലും പൊലീസ് ഇടപെട്ട് കടകൾ അടപ്പിച്ചു. സ്ഥാപനങ്ങൾ പൂർണമായും തുറന്നാൽ തിരക്ക് കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
നിയന്ത്രണവും ചെലവും
1. സ്ഥാപനങ്ങൾ തുറക്കുന്നില്ല - വാടക നൽകണം
2. വാഹനങ്ങൾക്ക് നിയന്ത്രണം - നികുതി, ഇൻഷ്വറൻസ് ഇളവില്ല
3. തൊഴിലിടങ്ങൾക്ക് നിയന്ത്രണം - നിത്യച്ചെലവുകൾക്ക് പണമില്ല
4. വരുമാനം നിലച്ചു - വൈദ്യുതി ബിൽ, ലോൺ അടവ് ഇളവില്ല
''
നിർമ്മാണ മേഖലയിൽ തൊഴിൽ കുറഞ്ഞതോടെ വീട്ടുചെലവുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. വീട് നിർമ്മാണത്തിനെടുത്ത ലോൺ അടവും മുടങ്ങി.
ജയകുമാർ, നിർമ്മാണ തൊഴിലാളി, കടവൂർ
''
ഓൺലൈൻ ക്ളാസുകൾ നടക്കുന്നതിനാൽ മൊബൈലുകൾ കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നൽകാനാവില്ല. ഒരുദിവസം മാത്രം പ്രവർത്തിക്കുന്നതിനാൽ വരുമാനവുമില്ല.
നിഷാദ്, മൊബൈൽ സ്റ്റോർ, വടയാറ്റുകോട്ട റോഡ്, ചിന്നക്കട
''
മുതൽമുടക്കുപോലും തിരികെ ലഭിക്കാത്ത അവസ്ഥയാണ്. മറ്റ് തൊഴിൽ കണ്ടെത്തിയാലേ മുന്നോട്ട് പോകാനാവൂ. ആശങ്കകൾ മാത്രമാണ് മുന്നിലുള്ളത് .
വിഷ്ണു, ജാക്ക് പോർട്സ്, അയത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |