കാലാവധി നീട്ടണമെന്ന് ഉദ്യോഗാർത്ഥികൾ
പുനലൂർ: പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 20 ദിവസം മാത്രം ശേഷിക്കെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ. 2018ൽ പ്രസിദ്ധീകരിച്ച 46,285 പേരുടെ ലിസ്റ്റിൽ 6,673 പേർക്ക് മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ നിയമനം നൽകിയത്.
റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിൽ സ്പാർക്ക് സംവിധാനം വഴി പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്നും നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പ്രമോഷൻ നൽകിയും കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും മന്ത്രി എ.കെ. ബാലൻ ഉറപ്പ് നൽകിയിരുന്നു.
റാങ്ക് ലിസ്റ്റ് കാലാവധിയുടെ അവസാന ആറുമാസം പരമാവധിപേരെ നിയമിക്കാറുണ്ടെങ്കിലും ഇത്തവണ അതിനുള്ള നടപടികളൊന്നും പൂർത്തീകരിച്ചിട്ടില്ല. പരിഗണനയിലുണ്ടെന്ന പതിവ് മറുപടി മാത്രമാണ് ഇപ്പോഴും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതത്രെ. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് നിലവിലെ ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികളെ പരിഗണിച്ചാൽ തന്നെ നല്ലൊരു ശതമാനം നിയമനം നടക്കുമെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. പ്രതിസന്ധികളുടെ കാലത്ത് നിയമനം നടത്താത്തത് പരിഗണിച്ച് റാങ്ക് ലിസ്റ്റിൻെറ കാലാവധി നീട്ടണമെന്ന ആവശ്യത്തിന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്: 2018 ൽ
കാലാവധി അവസാനിക്കുന്നത്: ആഗസ്റ്റ് 4ന്
ലിസ്റ്റിലുള്ളവർ: 46,285
നിയമനം ലഭിച്ചവർ: 6,673
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |