കൊല്ലം: നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുരിപ്പുഴയിൽ സ്ഥാപിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിനായുള്ള ഭൂമി ഒരുക്കൽ ജോലികൾ ആരംഭിച്ചു. പ്ളാന്റ് സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിറ്റിക്ക് കൈമാറിയ നഗരസഭയുടെ 2.83 ഏക്കർ സ്ഥലത്തുള്ള മരങ്ങൾ മുറിച്ചുനീക്കാൻ തുടങ്ങി.
ഭൂമി അനുയോജ്യമാക്കി കഴിഞ്ഞാൽ പ്ളാന്റ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും. 31.92 കോടി രൂപയാണ് പ്ളാന്റിന്റെ നിർമ്മാണ ചെലവ്. ഹൈഡ്രോ ടെക് പര്യാവരൻ ഇന്ത്യാ ലിമിറ്റഡ്, എ.ബി.എം സിവിൽ വെഞ്ച്വർ എന്നിവരാണ് കരാറുകാർ.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭൂഗർഭ പൈപ്പ്ലൈനിലൂടെ കുരീപ്പുഴയിലെ പ്ലാന്റിലെത്തിക്കുന്ന മലിനജലം അഞ്ച് ഘട്ടങ്ങളായി ശുദ്ധീകരിക്കുന്നതാണ് പദ്ധതി. സംസ്കരിച്ചെടുക്കുന്ന ശുദ്ധജലം അഷ്ടമുടി കായലിലേക്ക് ഒഴുക്കും. ഖരപദാർത്ഥം വളമാക്കി കൃഷിക്ക് നൽകുകയും ചെയ്യും.
പ്രകൃതിയോടിണങ്ങുന്ന പദ്ധതി
പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന ഒരു പദാർത്ഥവും പുറന്തള്ളുന്നില്ലെന്നതാണ് കുരീപ്പുഴ മലിനജല സംസ്കരണ പദ്ധതിയുടെ പ്രത്യേകത. പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്ലാന്റ് വളപ്പിൽ വൃക്ഷങ്ങൾ കൊണ്ടുള്ള ജൈവ ചുറ്റുമതിൽ തീർക്കും. ചെറിയ ദുർഗന്ധമുണ്ടായാലും പരിസരത്ത് വ്യാപിക്കാതിരിക്കാൻ അന്തരീക്ഷത്തിലെ ഖര, ദ്രവാംശം വലിച്ചെടുക്കുന്ന സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നതും പദ്ധതിയിലുണ്ട്.
ഭൂഗർഭ ഓടയും പൂർത്തിയാകുന്നു
വീടുകളിൽ നിന്നുള്ള മലിനജലം കുരീപ്പുഴയിലെ പ്ലാന്റിലെത്തിക്കാനുള്ള ഭൂഗർഭ ഓട പദ്ധതിയും യാഥാർത്ഥ്യത്തോട് അടുക്കുകയാണ്. 35 വർഷം മുമ്പ് തുടക്കമിട്ട പൈപ്പിടീൽ ജോലികളുടെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ 93.61 കോടി ചെലവിലാകും പൂർത്തിയാക്കുക. ആശ്രാമം, തങ്കശേരി, കന്റോൺമെന്റ്, കച്ചേരി, വാടി, പള്ളിത്തോട്ടം, താമരക്കുളം മേഖലകൾ ഉൾപ്പെടുന്ന പത്ത് നഗരസഭ ഡിവിഷനുകളിലെ വീടുകളിൽ നിന്നുള്ള മലിനജലമാകും പൈപ്പുകളിലൂടെ കുരീപ്പുഴയിലെത്തിക്കുക.
വീടുകളിൽ നിന്ന് ചെറിയ പൈപ്പുകളിലൂടെ പ്രധാന റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള വലിയ പൈപ്പുകളിലെത്തിക്കുന്ന മലിനജലം നേരെ പമ്പിംഗ് സ്റ്റേഷനുകളിലെത്തിക്കും. അവിടെ നിന്ന് പമ്പ് ചെയ്താണ് കുരീപ്പുഴയിലെ പ്ളാന്റിലെത്തിക്കുന്നത്. 48 കിലോമീറ്റർ നീളത്തിലാണ് വലിയ പൈപ്പ് ലൈൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |