കൊല്ലം: ഉത്രവധക്കേസിൽ പ്രതി സൂരജിനെതിരെ ഒന്നാംസാക്ഷി ചാവരുകാവ് സുരേഷ് നൽകിയ മൊഴി വിശ്വസനീയമല്ലെന്ന് പ്രതിഭാഗത്തിന്റെ വാദം. ആറാം അഡിഷണൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെ നടന്നുവരുന്ന ഉത്രവധക്കേസിന്റെ അന്തിമ വിചാരണയിലാണ് പ്രതിഭാഗം ഇത്തരത്തിലൊരു വാദം ഉന്നയിച്ചത്.
സൂരജിന് അണലിയെ കൊടുത്തത് കൃഷിയിടത്തിൽ എലിയെ പിടിക്കുന്നതിനാണെന്നാണ് സുരേഷിന്റെ മൊഴി. എലിയെ പിടിക്കുന്നതിന് ആരും പാമ്പിനെ വാങ്ങുകയില്ല, അതിനാൽ സുരേഷ് സൂരജിന് അണലിയെ വിറ്റുവെന്ന മൊഴി അംഗീകരിക്കരുതെന്നും വാദിച്ചു. കൊലപാതകത്തിനാണെങ്കിൽപ്പോലും ആരും അക്കാരണം പറഞ്ഞ് വിഷമുള്ള പാമ്പിനെ വാങ്ങുകയില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ തടസവാദം ഉന്നയിച്ചു.
ഉത്രയ്ക്ക് പാമ്പുകടിയേറ്റതല്ലെന്നും ആശുപത്രിയിൽ പാമ്പ് വിഷത്തിനു നൽകിയ മരുന്നിന്റെ മറുഫലമാണ് ചികിത്സ തേടാനുണ്ടായ കാരണമെന്നും പ്രതിഭാഗം വാദിച്ചു. 2020 ഫെബ്രുവരി 18ന് ചാത്തന്നൂരിൽ വച്ചും ഏപ്രിൽ 24ന് ഏനാത്ത് വച്ചും പ്രതിയും സുരേഷും തമ്മിൽ കണ്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച ഫോൺ രേഖകൾ തെളിവായി സ്വീകരിക്കരുതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഇന്നലെ സൂരജിനെ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ബുധനാഴ്ചത്തെ വാദത്തിന് സൂരജിനെ വീഡിയോ കോൺഫറൻസ് വഴി ഉൾപ്പെടുത്തിയാൽ മതിയെന്ന് കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |