കൊല്ലം: തിരുവനന്തപുരം ഐ.എസ്.ആർ.ഒയിലേക്കുള്ള കൂറ്റൻ കാർഗോയുമായി മുംബയിൽ നിന്ന് കൊല്ലത്തെത്തുമെന്ന് അറിയിച്ചിരുന്ന ചരക്കുകപ്പൽ വൈകും. ഇന്ന് കപ്പലിന്റെ വരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും 18ന് മാത്രമേ എത്തുകയുള്ളൂവെന്നാണ് പുതിയവിവരം. തീയതി ഇനിയും നീളാൻ സാദ്ധ്യതയുണ്ട്. അക്വാഫ്ലോട്ട് എന്ന ബാർജിനെ ടഗ് കെട്ടിവലിച്ചാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം മെയ്, ഒക്ടോബർ മാസങ്ങളിൽ ഐ.എസ്.ആർ.ഒയിലേക്കുള്ള കാർഗോയുമായി കപ്പൽ കൊല്ലം തുറമുഖത്തെത്തിയിരുന്നു. കൊല്ലത്തുനിന്ന് കൂറ്റൻ ചരക്കുവാഹനത്തിൽ ഇത് തുമ്പയിലേക്ക് കൊണ്ടുപോയി. തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിംഗ് സ്റ്റേഷനിലേക്ക് കഴിഞ്ഞവർഷം കൊണ്ടുവന്ന ഉപകരണത്തിന്റെ അവസാന രണ്ടുഭാഗങ്ങളാണ് വരുംദിവസങ്ങളിൽ കൊല്ലത്തെത്തുന്നത്.
പഴയതും പുതിയതുമായ വാർഫുകൾ കൂട്ടി യോജിപ്പിച്ച് യാത്രാ - ചരക്ക് വാർഫാക്കി വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് പോർട്ട് ഓഫീസർ ക്യാപ്ടൻ ഹരി അച്യുത വാര്യർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത പുതിയ വാർഫിന് 101 മീറ്റർ നീളവും 21 മീറ്റർ വീതിയുമുണ്ട്. പഴയതിന് 178 മീറ്റർ നീളമുണ്ട്. കടലിന്റെ ആഴം ഘട്ടംഘട്ടമായി 10 മീറ്ററാക്കുന്നതും ആലോചനയിലാണ്. ആദ്യ ഘട്ടത്തിൽ 8 മീറ്റർ ആക്കും.
തുറമുഖ വികസനം:
സർക്കാർ കനിയണം
തുറമുഖത്തിന്റെ വികസനത്തിനായുള്ള ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. സർക്കാർ കനിഞ്ഞാൽ കൊല്ലം തുറമുഖം രക്ഷപ്പെടും. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചരക്കുകൾ ജലമാർഗമേ കൊണ്ടുപോകൂ എന്ന് തീരുമാനമെടുക്കണം. കൊച്ചിയിൽ നിന്ന് ചരക്കുകൾ റോഡ് മാർഗം എത്തുന്നത് ഒഴിവാക്കി ജലമാർഗമാക്കണം. കൊല്ലം കെ.എം.എം.എൽ, കൊല്ലം എഫ്.സി.ഐ എന്നിവയുടെ ചരക്കുകളും കശുഅണ്ടിയും കപ്പൽ മാർഗം കൊണ്ടുപോകാൻ കഴിയണം. നിർമ്മാണ മേഖലയ്ക്ക് വേണ്ട കരിങ്കൽ, മണൽ കൂടാതെ പച്ചക്കറി എന്നിവയുടെ ലഭ്യതയും കൊല്ലത്താണ് കൂടുതലെന്ന് തുറമുഖത്തിന്റെ വികസനത്തിനായി വാദിക്കുന്നവർ പറയുന്നു.
എമിഗ്രേഷൻ ചെക്ക് പോസ്റ്റ്
കൂടുതൽ ചരക്കുകപ്പലുകൾ കൊല്ലത്തെത്തുന്നതിനുള്ള തടസം എമിഗ്രേഷൻ ചെക്ക് പോസ്റ്റില്ലാത്തതാണ്. ഇതിനായി പോർട്ട് മെക്കാനിക്കൽ എൻജിനിയറിംഗ് വർക്ക് ഷോപ്പിന്റെ മുകളിലത്തെ നിലയിൽ കൗണ്ടർ ആരംഭിച്ചു. സൗകര്യങ്ങൾ പരിമിതമാണെന്നും കൂടുതൽ കൗണ്ടറുകൾ ആവശ്യമാണെന്നും അറിയിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ ഓഫീസിനായി ഗേറ്റ് ഹൗസ് നിർമ്മിക്കുകയാണ്. മൂന്നുമാസം കൊണ്ട് ഇതിന്റെ നിർമ്മാണം പൂർത്തിയാകും. ഇതിനുപുറമേ എൻജിനിയറിംഗ് വർക്ക് ഷോപ്പ് വിപുലീകരിക്കാനും ആലോചനയുണ്ട്. കൂടുതൽ മെഷീനറികൾ ലഭ്യമാക്കും. ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതിനെപ്പറ്റി ആലോചന നടന്നെങ്കിലും പുരോഗതിയുണ്ടായിട്ടില്ല.
187 മെട്രിക് ടൺ ഭാരം
തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിംഗ് സ്റ്റേഷനിലെത്തിച്ച ഉപകരണത്തിന്റെ അവസാന രണ്ടുഭാഗങ്ങളാണ് കൊല്ലത്തെത്തിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് മൊത്തം187 മെട്രിക് ടൺ ഭാരംവരും. 5.8 മീറ്റർ ഉയരവും 9.9 മീറ്റർ നീളവും വരുന്ന ഒരെണ്ണത്തിന്റെ ഭാരം 129 മെട്രിക് ടൺ വരും. രണ്ടാമത്തേതിന് 58 മെട്രിക് ടൺ ഭാരമുണ്ട്.
മോശം കാലാവസ്ഥകാരണം അവിടെ നിന്ന് കപ്പലിന് പുറപ്പെടാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ചരക്കുകപ്പലുകൾ എത്തുന്ന തരത്തിൽ കൊല്ലം തുറമുഖത്തിന്റെ വികസനത്തിന് പദ്ധതികൾ നടപ്പാക്കി വരുകയാണ്.
ക്യാപ്ടൻ ഹരി അച്യുത വാര്യർ, പോർട്ട് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |