പെട്രോൾ വിലയിൽ ഈമാസം മാത്രം 2.38 രൂപയുടെ വർദ്ധനവ്
കൊല്ലം: ദിവസേനെയുള്ള പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് തകിടംമറിയുന്നു. ഇന്ധന വിലവർദ്ധനവിനൊപ്പം ജീവിതച്ചെലവ് ഉയരുന്നതിനാൽ കൊവിഡിൽ നട്ടംതിരിയുന്ന ജനങ്ങൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്. സാധാരണ പെട്രോളിന്റെ വിലയിൽ കഴിഞ്ഞ ദിവസവും 0.22 പൈസയുടെ വർദ്ധനവുണ്ടായി.
സാധാരണ പെട്രോളിന്റെ വില ജില്ലയിൽ ഈമാസം ഇതുവരെ 2. 38 രൂപയാണ് കൂടിയത്. പ്രീമിയം പെട്രോളിന്റെ വിലയിൽ ഈമാസം ആദ്യം മുതൽ ഇന്നലെവരെ 2.37 രൂപയുടെ വർദ്ധനവും ഡീസലിന് 0.57 രൂപയുടെ വർദ്ധനവുമുണ്ടായി. എറണാകുളം ഇരുമ്പനത്തെ പ്രമുഖ എണ്ണക്കമ്പനികളുടെ ടെർമിനലിൽ നിന്നാണ് ജില്ലയിൽ പെട്രോളും ഡീസലും എത്തുന്നത്. കരുനാഗപ്പള്ളി, ഓച്ചിറ ഭാഗത്തെ പമ്പുകളിലെ വിലയെക്കാൾ ഒന്നോരണ്ടോ പൈസ കൂടുതലായിരിക്കും തിരുവനന്തപുരംജില്ലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെ പമ്പുകളിൽ ഈടാക്കുന്ന്.
ദുരിതം മാറുന്നില്ല...
കൊവിഡ് വന്നതോടെ ഓട്ടോറിക്ഷകളിൽ ആളില്ലാത്ത സ്ഥിതിയാണ്. കിട്ടുന്നകൂലിയുടെ വലിയ ഭാഗം പെട്രോളിന് ചെലവാകുന്നതിനാൽ വീട്ടുചെലവിന് കാശ് മാറ്റിവയ്ക്കാനാകുന്നില്ല. ടാക്സിഡ്രൈവർമാരുടെ സ്ഥിതിയും സമാനമാണ്. നിരത്തിലിറങ്ങുന്ന പല സ്വകാര്യബസുകളുടെയും മുതലാളിമാർ സ്വന്തം പോക്കറ്റിൽ നിന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ മത്സ്യത്തിന് തീവിലയാണ്. അതിനൊപ്പം പെട്രോൾകാശുംകൂടി വിലയിൽ ചേർക്കുമ്പോൾ മത്സ്യക്കച്ചവർക്കാർക്ക് നേരെ ഉപഭോക്താക്കൾ കണ്ണുരുട്ടുകയാണ്. ഇത്തരത്തിൽ എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതതാളം തെറ്റുന്ന അവസ്ഥയാണുള്ളത്. പച്ചക്കറിവിലയിലും ചെറിയവർദ്ധനവുണ്ട്. അന്യസംസ്ഥാന ലോറികൾ നിരക്ക് ഉയർത്താത്തതിനാൽ പലവ്യഞ്ജനവിപണിയിൽ കാര്യമായ വിലക്കയറ്റം ഉണ്ടാകാത്തതാണ് ചെറിയആശ്വാസം.
ഇന്ധനം, ഈമാസം ഒന്നിലെ വില, ഇന്നലത്തെ വില (ഒരു ലിറ്റർ)
സാധാരണ പെട്രോൾ: 100.17, 102.55
പ്രീമിയം പെട്രോൾ: 104.30, 106.67
ഡീസൽ: 95.15, 95.72
വർഷങ്ങൾ മുൻപ് നിശ്ചയിച്ച ഓട്ടോക്കൂലിയാണ് ഇപ്പോഴും നിലവിലുള്ളത്. അതിനുശേഷം പെട്രോൾ വിലയിൽ പത്ത് രൂപയിലേറെ വർദ്ധനവുണ്ടായി. ഇത് പറഞ്ഞാൽ യാത്രക്കാർ കൂടുതൽ കൂലിതരില്ല. കൊവിഡ് മാറാത്തതിനാൽ യാത്രക്കാരും കൂടുതൽ കൂലി തരാൻ കഴിയാത്ത അവസ്ഥയിലാണ്.
നവാസ് കാസിം (ഓട്ടോറിക്ഷ ഡ്രൈവർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |